April 20, 2024
April 20, 2024
ദോഹ: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് സമ്പൂർണാംഗത്വം നൽകുന്ന പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ. നീതി പരാജയപ്പെട്ട ദുഃഖകരമായ ദിവസമാണിതെന്നും, മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീന് പൂർണാംഗത്വമെന്ന യു.എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്കയാണ് വീറ്റോ ചെയ്തത്. അൾജീരിയയാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ കൗൺസിലിൽ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. അൾജീരിയ, മൊസാബിക്, സിയറ ലിയോൺ, ഗയാന, ഇക്വഡോർ, റഷ്യ, ചൈന, ഫ്രാൻസ്, സ്ളോവേനിയ, മാൾട്ട, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളാണ് അനുകൂലമായി വോട്ട് ചെയ്തത്. ബ്രിട്ടനും സ്വിറ്റ്സർലാൻഡും വോട്ടെടുപ്പിൽ വിട്ടുനിന്നു.
പൂർണ അംഗത്വമെന്ന കരട് പ്രമേയത്തിന് അംഗീകാരം നൽകുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടതിലൂടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലും ഉത്തരവാദിത്തം നിർവഹിക്കുന്നതിലും അന്താരാഷ്ട്ര ബോഡി വീണ്ടും നിസ്സഹായരായി കീഴടങ്ങുന്നത് വെളിപ്പെടുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
193 അംഗ യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം സുരക്ഷ സമിതിയിലെത്തിയത്. യു.എന്നിന്റെ 194ാം അംഗമായി ഫലസ്തീനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷം അംഗങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതിനാൽ പ്രമേയം പാസാവുമായിരുന്നു. എന്നാൽ ഇതിന് മുമ്പു തന്നെ യു.എസ്, പ്രമേയത്തെ വീറ്റോ ചെയ്തത് തിരിച്ചടിയായി. 1967ലെ അതിർത്തികൾ കണക്കാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം രൂപവത്കരിച്ച് ദ്വിരാഷ്ട്ര പരിഹാരമാണ് ശാശ്വത സമാധാനമാർഗമെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.
അതേസമയം, 2012 മുതൽ യു.എൻ ജനറൽ അസംബ്ലിയിൽ നിരീക്ഷക രാഷ്ട്രത്തിന്റെ സ്ഥാനമാണ് ഫലസ്തീനുള്ളത്. ഇതുപ്രകാരം ചർച്ചകളിലും യു.എൻ ഓർഗനൈസേഷനുകളിലും പ്രതിനിധിക്ക് പങ്കെടുക്കാം. എന്നാൽ വോട്ടവകാശം ഉണ്ടാകില്ല.
യു.എൻ ചാർട്ടർ അനുസരിച്ച് സെക്യൂരിറ്റി കൗൺസിലിൻ്റെ ശുപാർശ പ്രകാരം ജനറൽ അസംബ്ലിയുടെ തീരുമാനത്തിലൂടെയാണ് രാജ്യങ്ങൾക്ക് യു.എൻ അംഗത്വം നൽകുന്നത്. ഒരു കൗൺസിൽ പ്രമേയത്തിന് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ലഭിക്കണം. കൂടാതെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യാനും പാടില്ല.
കരട് പ്രമേയത്തെ വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയെ ഫലസ്തീൻ അതോറിറ്റി അപലപിച്ചു. വീറ്റോ അധികാരം അന്യായവും അധാർമികവുമായി ഉപയോഗിക്കുകയാണെന്ന് ഫലസ്തീൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.
അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചത് ചരിത്രത്തിൻ്റെ ഗതി മാറ്റാനുള്ള നിരാശാജനകമായ ശ്രമമാണെന്ന് യു.എന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു. അമേരിക്ക പ്രായോഗികമായി ഒറ്റപ്പെട്ടു എന്നതിന്റെ തെളിവാണ് ഈ വോട്ടെടുപ്പ്. അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് ചരിത്രം മാപ്പുനൽകില്ലെന്നും നെബെൻസിയ കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്ക മറ്റു രാജ്യങ്ങളോടും വീറ്റോ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നിരസിച്ചതായാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F