December 19, 2023
December 19, 2023
ദോഹ: ഇസ്രായേലും ഹമാസും തമ്മിലുള്ള ബന്ദികളുടെ കൈമാറ്റ കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങളുമായി ഖത്തർ മുന്നോട്ട് വന്നതായി ഫലസ്തീനിലെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ മോചനത്തിന് പുതിയ കരാറുണ്ടാക്കാൻ ഇസ്രായേലിന്റെ മൊസാദ് ഗ്രൂപ്പ് തലവൻ ഖത്തർ പ്രധാനമന്ത്രിയുമായും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്റുമായും കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേലിലെ അൻഡോലു ഏജൻസിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
നിലവിൽ ഇസ്രായേൽ ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നിരവധി ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ മോചിപ്പിക്കണമെന്നാണ് ഖത്തർ ആവശ്യപെടുന്നതെന്നാണ് റിപ്പോർട്ട്. ഗസയിൽ ഹമാസിന്റെ പിടിയിലുള്ള അവശേഷിക്കുന്ന ഇസ്രായേൽ ബന്ദികളെ കൈമാറുന്നതിന് പകരമായി, ഗസയിൽ നിരവധി ദിവസത്തെ മാനുഷിക വെടിനിർത്തലും, ഇസ്രായേൽ തടവിൽ നിന്ന് മുഴുവൻ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഹമാസ് ബന്ദികളാക്കിയവരിൽ മൂന്നു പേരെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയത് ഇസ്രായേലിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സമ്മർദം വർധിപ്പിച്ചു. ബന്ദികളെ മോചിപ്പിക്കുന്ന ചർച്ചകൾ സംബന്ധിച്ച് ഖത്തറുമായും ഈജിപ്തുമായും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് തെൽ അവീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു സ്ഥിരീകരിച്ചു. എന്നാൽ, ഹമാസിനെതിരായ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും, ഗസയിൽ ഇസ്രായേൽ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഗസയിൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലുമായി പുതിയ ചർച്ചകളിൽ പങ്കെടുക്കാൻ വിസമ്മതിക്കുമെന്ന് ഹമാസ് ചൈനീസ് വാർത്താ ഏജൻസിയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മധ്യസ്ഥ ചർച്ചകൾ അവഗണിക്കപ്പെടുമെന്ന് ഹമാസ് എല്ലാ മധ്യസ്ഥരോടും പറഞ്ഞതായി ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F