November 12, 2023
November 12, 2023
റിയാദ്: ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകൾക്കെതിരെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി "ആഗോള പ്രതിരോധം" പ്രഖ്യാപിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങൾക്കും അതീതരാണ് ഇസ്രായേൽ എന്ന മട്ടിൽ ലോകം എത്രകാലം പെരുമാറുമെന്നും ഖത്തർ അമീർ ഉച്ചകോടിയിൽ ചോദിച്ചു. റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിനെ ഈ മട്ടിൽ പെരുമാറാൻ ലോകം എത്രകാലം അനുവദിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആശ്ചര്യമുണ്ടെന്നും, ഗസയോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നും അമീർ ഊന്നി പറഞ്ഞു. ആക്രമണം നിർത്താൻ ഇസ്രായേലിനെ നിർബന്ധിക്കാത്തത് കൊല്ലാനുള്ള ലൈസൻസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ മുനമ്പിൽ ഇസ്രായിൽ നടത്തുന്ന ക്രൂരത വിവരിക്കാൻ വാക്കുകളില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനും പ്രതികരിച്ചു. ഇസ്രായിൽ കൈവശം വച്ചിരിക്കുന്ന ആണവായുധങ്ങൾ വെളിപ്പെടുത്തണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
അതേസമയം, ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍ ആയുധങ്ങളും യുദ്ധസാമഗ്രികളും ഇസ്രായിലിലേക്ക് കയറ്റി അയക്കുന്നത് മുഴുവന്‍ രാജ്യങ്ങളും നിര്‍ത്തണമെന്ന് സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടി അംഗീകരിച്ച സമാപന പ്രഖ്യാപനം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പിനെ അപലപിക്കുന്നതായും സമാപന പ്രഖ്യാപനം പറഞ്ഞു.
ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, ഉപരോധം എടുത്തുകളയല്‍, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അപലപിക്കല്‍, സാധാരണക്കാരായ ബന്ദികളെയും തടവുകാരെയും വിട്ടയക്കല്‍, സമാധാന പ്രക്രിയക്ക് അന്താരാഷ്ട്ര സമൂഹം ഉടൻ നടപടികളെടുക്കല്‍, സമാധാന പ്രക്രിയക്ക് തുടക്കം കുറിക്കാന്‍ എത്രയും വേഗം അന്താരാഷ്ട്ര സമാധാന സമ്മേളനം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യല്‍ തുടങ്ങിയ 31 തീരുമാനങ്ങളാണ് സമാപന പ്രഖ്യാപനത്തില്‍ ഉള്ളത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F