September 27, 2023
September 27, 2023
ദോഹ: ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓസ്‌ട്രേലിയൻ വനിതകളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവം ആവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ മുതിര്‍ന്ന എക്സിക്യൂട്ടീവ് മാറ്റ് റാവോസ് ഓസ്ട്രേലിയന്‍ സെനറ്റ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിച്ചേക്കുമെന്ന് ആശങ്കയുള്ള ഓസ്‌ട്രേലിയൻ വനിതാ യാത്രക്കാര്‍ക്ക് ഗ്യാരണ്ടി ആവശ്യപ്പെട്ട സര്‍ക്കാര്‍ സെനറ്റര്‍ ടോണി ഷെല്‍ഡനോട് പ്രതികരിക്കുകയായിരുന്നു റാവോസ്.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സംഭവമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്ലോബല്‍ സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മാറ്റ് റാവോസ് പറഞ്ഞു. 'ഞങ്ങളുടെ ചരിത്രത്തില്‍ ഇതിനുമുമ്പ് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്,'' റാവോസ് കമ്മിറ്റിയോട് പറഞ്ഞു.
സിഡ്നിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കയറിയ 13 ഓസ്ട്രേലിയന്‍ വനിതകളുടെ സ്വകാര്യ ഭാഗങ്ങൾ ഉൾപെടെ പരിശോധന നടത്തിയ സംഭവമാണ് ഓസ്ട്രേലിയയിലേക്ക് അധിക വിമാനങ്ങള്‍ നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് ഓസ്ട്രേലിയന്‍ ഗതാഗത മന്ത്രി കാതറിന്‍ കിംഗ് പറഞ്ഞിരുന്നു.
ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഗാര്‍ഡുകള്‍ തോക്ക് ചൂണ്ടി തങ്ങളെ ഇറക്കിവിട്ടുവെന്നും സമ്മതമില്ലാതെ തിരച്ചില്‍ നടത്തുകയായിരുന്നുവെന്നുമാണ് അഞ്ച് ഓസ്ട്രേലിയന്‍ സ്ത്രീകള്‍ പറയുന്നത്. തങ്ങളുടെ പരാതികളോട് ഖത്തര്‍ എയര്‍വേയ്സ് പ്രതികരിച്ചിട്ടില്ലെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും യുവതികള്‍ കുറ്റപ്പെടുത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G