January 30, 2024
January 30, 2024
ദോഹ: ഗസ ആക്രമണവുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങളിൽ മുമ്പുണ്ടായിരുന്നതിലുമധികം ‘നല്ല പുരോഗതി’ ഉണ്ടായെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു. ഇന്നലെ (തിങ്കൾ) അറ്റ്‌ലാൻ്റിക് കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മധ്യസ്ഥരെന്ന നിലയിൽ ബന്ദികളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാനും, സാധാരണക്കാരെ കൊല്ലുന്നത് തടയാനും, ബോംബാക്രമണം അവസാനിപ്പിക്കാനും ചർച്ചകളിലൂടെ പരിഹാരം ഉണ്ടാക്കുക എന്നതാണ് ഞങ്ങൾക്ക് പ്രധാനം. അതിന് പരമാവധി ശ്രമിക്കുന്നുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.
നവംബറിൽ 109 ബന്ദികളെ മോചിപ്പിക്കാൻ സാധിച്ചിരുന്നുവെങ്കിലും യുദ്ധത്തിൻ്റെ തീവ്രത സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കി. അതിനാൽ നിർഭാഗ്യവശാൽ ആ സമയത്ത് മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
“മുന്നോട്ടുള്ള മധ്യസ്ഥ ചർച്ചകൾക്ക് അടിത്തറയിടുന്നതിന് പാരീസിൽ നടന്ന ചർച്ചകളിലും നല്ല പുരോഗതി ഉണ്ടായതായാണ് ഞാൻ കരുതുന്നത്. ചർച്ചകളുടെ നിർദേശം ഹമാസിന് കൈമാറും. ഇത് സംബന്ധിച്ച് അവർ ക്രിയാത്മകമായി തീരുമാനം എടുക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതിരിക്കാനുള്ള ഒരേയൊരു മാർഗ്ഗം അതായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു," അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചെങ്കടലിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
"ഖത്തർ ഇപ്പോൾ ഹൂതികളുമായി ഒരു മധ്യസ്ഥ ചർച്ചയും നടത്തുന്നില്ല. ചെങ്കടലിൽ നടക്കുന്നത് അന്താരാഷ്ട്ര വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതാണ്. അസ്വീകാര്യമായ കാര്യമാണിത്. നാവിഗേഷൻ സ്വാതന്ത്ര്യം എന്നത് എൻ്റെ രാജ്യത്തിനും, മുഴുവൻ പ്രദേശത്തിനും, ലോകത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ്," അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F