August 24, 2023
August 24, 2023
ദോഹ : ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റഡ് മോണിറ്ററിങ് റഡാറുകൾ ഈ മാസം 27 മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ഗതാഗത വിഭാഗം.
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ മാസം 27 ഞായറാഴ്ച മുതൽ തന്നെ നിയമലംഘകർക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങും.എന്നാൽ സെപ്തംബർ 2 വരെ പിഴ ഈടാക്കില്ലെന്നും നിയമലംഘനങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ റഡാർ ആൻഡ് സ്കെയിൽസ് വകുപ്പ് മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി പറഞ്ഞു.ഖത്തർ ടെലിവിഷൻ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മേൽപറഞ്ഞ നിയമലംഘനങ്ങൾ ഗുരുതരമാണെങ്കിലും 500 ഖത്തർ റിയാലാണ് പിഴ ഈടാക്കുക.ഇതിന് മുന്നോടിയായി ബോധവത്കരണമെന്ന നിലയിൽ ആഗസ്റ്റ് 27 മുതൽ പുതിയ സംവിധാനം വഴി നിയമലംഘനങ്ങൾ രേഖപ്പെടുത്തും.രണ്ട് ഘട്ടങ്ങളിലായാണ് നിയമം നടപ്പാക്കുകയെന്നും ആദ്യഘട്ടമാണ് ഈ മാസം 27ന് ആരംഭിക്കുന്നതെന്നും മേജർ ഹമദ് അലി അൽ മുഹന്നദി കൂട്ടിച്ചേർത്തു.
"രണ്ടാം ഘട്ടം സെപ്റ്റംബർ 3 ന് ആരംഭിക്കും. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 54 പ്രകാരം വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും (വിഷ്വൽ ടൂളുകൾ) ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാൽ 500 റിയാൽ പിഴ ഈടാക്കും"അദ്ദേഹം പറഞ്ഞു.
രണ്ട് നിയമലംഘനങ്ങളും ഏകീകൃത റഡാർ സംവിധാനത്തിലൂടെ കണ്ടെത്തുമെന്നും സീറ്റ് ബെൽറ്റിന്റെ അതേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാലും നിയമലംഘകന് രക്ഷപ്പെടാനാവില്ല.ചിത്രങ്ങൾ സഹിതം നിയമലംഘനം മെട്രാഷ്2ൽ ദൃശ്യമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R