September 09, 2023
September 09, 2023
ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തില്‍ ജി 20 ലോഗോയ്ക്കൊപ്പം 'ഭാരത്'. ഇതിനൊപ്പം ദേശീയപതാകയും വെച്ചിരുന്നു. രാജ്യത്തിന്റെ പേര് 'ഭാരതം' എന്ന് മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിന്റെ ഭാഗമായി ജി20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ രാഷ്ട്രപതിയെ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു പരാമർശിച്ചതും വലിയ ചർച്ചയായിട്ടുണ്ട്. സാധാരണ ഇന്ത്യ എന്നാണ് ഇത്തരം ചടങ്ങുകളിൽ പ്രദർശിപ്പിക്കാറുള്ളത്.
മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നായിരുന്നു എഴുതിയത്. പേരു മാറ്റുന്നതിനെ അനുകൂലിച്ച് ബിജെപി നേതാക്കളും, ചലച്ചിത്ര താരങ്ങളും, സ്പോര്‍ട്സ് താരങ്ങളും രംഗത്തു വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഇന്ത്യയെന്നത് ബ്രിട്ടിഷുകാർ നൽകിയ പേരാണെന്നും സ്വാതന്ത്ര്യത്തിനു മുൻപുള്ള ഈ പേര് ഉപേക്ഷിക്കണമെന്നുമാണ് ബിജെപിയുടെ വാദം. എന്നാൽ, മുന്നണിക്ക് ‘ഇന്ത്യ’യെന്ന് പേരിട്ടതോടെയാണ് രാജ്യത്തിന്റെ പേരിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കളും ആരോപിച്ചു.
അതേസമയം, പേരു മാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G