September 10, 2023
September 10, 2023
റാബത്ത് (മൊറോക്കോ): ഭൂകമ്പ ദുരിതം നേരിടുന്ന മൊറോക്കോയിലേക്ക് രക്ഷാപ്രവർത്തന സംഘങ്ങളെയും അടിയന്തര വൈദ്യസഹായവും എത്തിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർദേശം നൽകി. കഴിഞ്ഞ ദിവസം ഖത്തർ അമീറും, ഖത്തർ പ്രധാനമന്ത്രിയും മൊറോക്കൻ ജനതയ്ക്ക് അനുശോചനം അറിയിച്ചിരുന്നു.
അതേസമയം, മൊറോക്കോയിലെ ശക്തമായ ഭൂകമ്പത്തിൽ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2,012 പേർ മരിച്ചതായാണ് റിപ്പോർട്ട്. 2,059 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവരെ ചികിത്സിക്കാനും ഭരണകൂടം സജ്ജരാണെന്നും മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മരാക്കേഷ് നഗരത്തിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.11-ഓടെയായിരുന്നു ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സെക്കന്‍ഡുകളോളം ഭൂചലനത്തിന്റെ പ്രകമ്പനം നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമീപപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. നാശനഷ്ടങ്ങളുടെ കണക്കുകൾ വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
1960-ൽ മൊറോക്കോയിലെ അഗാദിറിനെ നശിപ്പിച്ച ഭൂകമ്പത്തിന് ശേഷം മൊറോക്കോയിലെ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. അന്നുണ്ടായ ഭൂചലനത്തിൽ 15,000 പേരാണ് മരിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G