March 07, 2024
March 07, 2024
ദോഹ:ജോലി സ്ഥലത്തുണ്ടായ തർക്കത്തിനിടെ അബദ്ധത്തിൽ ഭോപാൽ സ്വദേശി മരിക്കാനിടയായ സംഭവത്തിൽ തടവ് ശിക്ഷയിൽ ഇളവ് ലഭിച്ച തിരുവനന്തപുരം തിരുമല സ്വദേശി ശ്യാം കൃഷ്ണൻ നായർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി.അഞ്ചുവർഷത്തെ ജയിൽശിക്ഷ കഴിഞ്ഞു 2019 ൽ പുറത്തിറങ്ങിയെങ്കിലും ദിയാധനമായ രണ്ടു ലക്ഷം റിയാൽ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം കാരണം കൃഷ്ണൻ നായർക്ക് നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.ഒടുവിൽ ഇന്ത്യൻ എംബസി,ഐസിബിഎഫ്,സാമൂഹ്യ പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് നീണ്ട 14 വർഷങ്ങൾക്ക് ശേഷം കുടുംബത്തെ കാണാൻ അദ്ദേഹത്തിന് അവസരം ഒരുങ്ങുന്നത്.
2014 ഏപ്രില്‍ 18-നാണ് കേസിനാസ്പദമായ സംഭാവമുണ്ടാകുന്നത്. സൂപ്പര്‍വൈസറുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടർന്നുണ്ടായ ബലപ്രയോഗത്തിൽ തലയിടിച്ചു വീണ മധ്യപ്രദേശ് ഭോപ്പാല്‍ സ്വദേശി മുഹമ്മദ് റിസ്‌വാൻ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ശ്യാമിന് ഖത്തര്‍ കോടതി പത്ത് വര്‍ഷത്തെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും വിധിച്ചു.എന്നാൽ അഡ്വ.ജാഫർഖാൻ ഉൾപെടെ സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിൽ അപ്പീല്‍ സ്വീകരിച്ച കോടതി തടവ് ശിക്ഷ അഞ്ച് വര്‍ഷമാക്കി കുറക്കുകയായിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി 2019 ഏപ്രിലില്‍ ജയില്‍ മോചിതനായെങ്കിലും രണ്ടു ലക്ഷം റിയാൽ ദിയാധനം (ബ്ലഡ് മണി) നൽകാൻ കഴിയാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു.
സഹായം തേടി ശ്യാം ഐസിബിഎഫിനെ (ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) സമീപിക്കുകയും ഐസിബിഎഫും പുനര്‍ജനിയും സംയുക്തമായി തുക സമാഹരിക്കുകയുമായിരുന്നു.2023ല്‍ തന്നെ തുക സമാഹരിച്ചെങ്കിലും മരണപ്പെട്ട വ്യക്തിയുടെ കുടുംബമോ, അടുത്ത സുഹൃത്തുക്കളോ ബന്ധപ്പെട്ട വ്യക്തികളോ ഖത്തറില്‍ ഇല്ലാത്തതിനാല്‍ സാങ്കേതിക പ്രശ്നങ്ങൾ തടസ്സമാവുകയായിരുന്നു.തുടർന്ന് ഐസിബിഎഫ് പ്രതിനിധികള്‍ നേരിട്ട് മധ്യപ്രദേശിലെത്തി കുടുംബത്തിന് തുക കൈമാക്കുകയായിരുന്നു.അതേസമയം,തുക ഖത്തറിൽ തന്നെ നൽകണമെന്ന നിയമം വീണ്ടും വഴിമുടക്കി. തുടർന്ന് ഐസിബിഎഫ് ലീഗല്‍ സെല്‍ പ്രതിനിധികളായ അഡ്വ.ജാഫർഖാൻ,അഡ്വ.നൗഷാദ് അലോക്കാട്ടിൽ എന്നിവർ ചേർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി തടസ്സം നീങ്ങുകയായിരുന്നു.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം, അന്‍പത്തിരണ്ടുകാരനായ ശ്യാം മാർച്ച് 10 ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും.നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ശ്യാം കൃഷ്ണൻ നായർ ന്യൂസ്‌റൂം ഓഫീസിലെത്തി തന്നെ സഹായിച്ചു കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു.ഇപ്പോൾ നാട്ടിലുള്ള പഴയ ഐ.സി.ബി.എഫ് അംഗം ഗോവിന്ദ് ജി,സമന്വയം,പുനർജനി ഭാരവാഹികൾ,മുൻ ഐസി.ബി.എഫ് പ്രസിഡന്റ് പി.എൻ ബാബുരാജ്,മുൻ ഐസിസി പ്രസിഡന്റ് സിയാദ് ഉസ്മാൻ,നിലവിലെ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ഐസിസി പ്രസിഡന്റ് മണികണ്ഠൻ,അഡ്വ.ജാഫർഖാൻ,നൗഷാദ് അലോക്കാട്ടിൽ,സാമൂഹ്യപ്രവർത്തകനായ അബ്ദുൽ സലാം പാലക്കാട് എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഗോവിന്ദ് ജിയെ (ഗോവിന്ദന്‍ കുട്ടി മേനോന്‍) തൃശ്ശൂരിലെത്തി നേരിൽ കാണണമെന്നും താൻ കാരണം മരണപ്പെട്ടയാളുടെ കുടുംബത്തെ നേരിൽ കണ്ടു മാപ്പുപറയണമെന്നും ശ്യാം കൃഷ്ണൻ നായർ ന്യൂസ്‌റൂമിനോട് പറഞ്ഞു. 2011 ൽ ഖത്തറിലെത്തിയ ശ്യാം എയർകണ്ടീഷൻ ടെക്‌നീഷ്യനായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് 2014 ഏപ്രില്‍ 18ന് കേസിനാസ്പദമായ സംഭവമുണ്ടായത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F