December 06, 2023
December 06, 2023
ദോഹ: ഖത്തർ ആശുപത്രിയുടെ പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളി ഡോക്ടർക്ക് തടവുശിക്ഷയും നാടുകടത്തലും. ഖത്തർ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗാർഹിക പീഡനക്കേസിൽ നൽകേണ്ട ജീവനാംശം കുറച്ചു കിട്ടുന്നതിനായാണ് വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഡോക്ടർ സമർപ്പിച്ച ശമ്പള സർട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ പരിശോധിക്കാൻ കേരള ഹൈക്കോടതി അഭിഭാഷക കമ്മിഷനായി അഡ്വ. ജയൻ കെ. വാഴൂരേത്തിനെ ഖത്തറിലേക്ക് അയച്ചിരുന്നു. ഈ കമ്മിഷന്റെ അന്വേഷണത്തിലാണ് ഡോക്ടർ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തിയത്.
ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിലാണ് (പിഎച്ച്സിസി) തൃശൂർ സ്വദേശിയായ ഡോക്ടർ ജോലി ചെയ്യുന്നത്. കായംകുളം സ്വദേശിനിയായ ഭാര്യ ഡോക്ടർക്കെതിരെ ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി ഹർജി നൽകിയിരുന്നു. മൂന്നു മക്കളുടെ സംരക്ഷണ ചെലവും ജീവനാംശവും ഇതിൽ ആവശ്യപ്പെട്ടു. എന്നാൽ തനിക്കു 11,549 ഖത്തർ റിയാൽ (ഏതാണ്ട് 2.6 ലക്ഷം രൂപ) മാത്രമേ ശമ്പളമുള്ളൂ എന്നു കാണിച്ചു ഡോക്ടർ കോടതിയിൽ ഖത്തർ ആശുപത്രിയുടെ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി. തുടർന്ന് ഹർജി കോടതി തള്ളി.
ഇതിനെതിരെ ഹൈക്കോടതിയിൽ അഡ്വ. സജീബ് തവക്കൽ അപ്പീൽ നൽകി. എംഡി ബിരുദമുള്ള ഡോക്ടർ 15 വർഷത്തിലേറെയായി ഖത്തറിൽ ജോലി ചെയ്യുകയാണെന്നും ഏകദേശം 7 ലക്ഷം രൂപ ശമ്പളമുണ്ടെന്നും ഹർജിക്കാരി വാദിച്ചു. ഡോക്ടർ ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റ് പിഎച്ച്സിസി നൽകിയതല്ലെന്നും, രേഖയിലെ ശമ്പള വിവരങ്ങൾ ശരിയല്ലെന്നും ഖത്തറിലെ ആശുപത്രി അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചു. അതോടെയാണു ഡോക്ടർക്കെതിരെ ശിക്ഷാനടപടി ഉണ്ടായത്. ഹൈക്കോടതിയിലെ കേസിൽ നടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F