November 16, 2023
November 16, 2023
ദോഹ: ഗസ മുനമ്പിലെ ആശുപത്രികളിൽ ഇസ്രായേൽ നടത്തിയ റെയ്ഡുകളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഹമാസിനെ ലക്ഷ്യമിട്ട് ഗസയിലെ അൽ-ഷിഫ ആശുപത്രിക്കുള്ളിൽ ഇസ്രായേലിന്റെ ഏറ്റവും പുതിയ ഓപ്പറേഷൻ "യുദ്ധക്കുറ്റം" എന്ന് വിശേഷിപ്പിച്ചു. ഇസ്രായേലി റെയ്ഡ് യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഖത്തർ ആരോപിച്ചു.
ഇസ്രായേൽ അധിനിവേശ സൈന്യം ആശുപത്രികളെ ലക്ഷ്യമിടുന്നത് പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ളവർ അടിയന്തര അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗസയിലെ ആക്രമണങ്ങളിൽ ഇസ്രായേലിനെ ഉത്തരവാദിയാക്കാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിലുള്ളതും നിർണായകവുമായ നടപടികൾ കൈക്കൊള്ളണമെന്നും സിവിലിയൻമാരെ ലക്ഷ്യം വച്ചുള്ള കൂടുതൽ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിരോധമായി പ്രവർത്തിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ഗസയിലെ അൽ-ഷിഫ ആശുപത്രി ഇസ്രായേൽ സൈന്യം റെയ്ഡ് ചെയ്തത്. ഫലസ്തീൻ പോരാളികൾ സൈനിക ആവശ്യങ്ങൾക്കായി ഈ ആശുപത്രി കോമ്പൗണ്ട് ഉപയോഗിക്കുന്നതായി ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ഇത് ഹമാസ് നിഷേധിച്ചിട്ടുണ്ട്. ആശുപത്രിയുടെ ഭൂഗർഭ അറയിലുള്ളത് സൈനിക കേന്ദ്രമല്ല, വെയർഹൗസുകളും കൂടിക്കാഴ്ച മുറികളുമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. തുരങ്കത്തിലേക്കുള്ള പ്രവേശന കവാടമെന്ന് ആരോപിച്ച മറ്റൊരു ചിത്രം എലിവേറ്ററിന്റെ മോട്ടോറുകളും ഇലക്ട്രിക്കൽ സംവിധാനങ്ങളുമുള്ള അറയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ-ഷിഫയിലെ ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയിലെ സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തിന്റെ ഉൾവശം മുഴുവൻ ഇസ്രായേൽ തകർത്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു. മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും തകർത്തു. രോഗികളടക്കമുള്ളവരെ പിടികൂടി ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇരുനൂറോളം പേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ആദ്യം 30 ഓളം പേരെ തുണിയുരിഞ്ഞ് കണ്ണുകൾ കെട്ടി ഇസ്രായേൽ അധിനിവേശ സൈനികർ ആശുപത്രിയുടെ മുറ്റത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൂടുതൽ പേരെ പിടികൂടി സംഘങ്ങളാക്കി കൊണ്ടുപോയതായാണ് വിവരം.
രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒപ്പം അഭയം തേടിയെത്തിയവരുമടക്കം 2300 പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിക്കുള്ളിൽ നിരന്തരം വെടിയൊച്ച കേൾക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട് .
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F