November 07, 2023
November 07, 2023
ഗസ: ഗസയിലെ ആശുപത്രികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. ഗസയിൽ നാല് ആശുപത്രികളുള്ള നാസർ മെഡിക്കൽ കോംപ്ലക്‌സിന് നേരെ ഇന്ന് (ചൊവ്വാഴ്ച്ച) രാവിലെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ എട്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അൽ-നാസർ ചിൽഡ്രൻസ് ഹോസ്പിറ്റൽ, റാന്തിസി സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റൽ, ഐ ഹോസ്പിറ്റൽ, സൈക്യാട്രിക് ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന നാസർ മെഡിക്കൽ കോംപ്ലക്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. സൈക്യാട്രിക് ഹോസ്പിറ്റലിനും റാന്റിസി ഹോസ്പിറ്റലിനും സമീപം രാവിലെ 6:30നായിരുന്നു (16:30 GMT) ആദ്യ ആക്രമണം.
രണ്ട് മണിക്കൂറിന് ശേഷം, റാന്റിസി ആശുപത്രിയുടെ തെക്ക് കിഴക്ക് ഭാഗത്തും വടക്കുകിഴക്ക് ഭാഗത്തും വീണ്ടും ആക്രമണമുണ്ടായി. റാന്റിസി ആശുപത്രിയുടെ വടക്കുകിഴക്ക് ഭാഗത്താണ് കുട്ടികളുടെ കാൻസർ വാർഡ് സ്ഥിതി ചെയ്യുന്നത്. ആക്രമണ സമയത്ത് 30-ലധികം കുട്ടികൾ അവിടെ കീമോതെറാപ്പി ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആംബുലൻസുകളും മറ്റ് വാഹനങ്ങളും പാർക്ക് ചെയ്തിരുന്ന സ്ഥലത്തും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ അഭയം പ്രാപിച്ച സ്ഥലങ്ങളിലുമായിരുന്നു മൂന്നാമത്തെ ആക്രമണമുണ്ടായത്. ഏകദേശം 5,000 ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
അതേസമയം, ഗസയിലെ 35 ആശുപത്രികളിൽ 16 എണ്ണം ഇപ്പോൾ പ്രവർത്തനരഹിതമാണെന്നാണ് റിപ്പോർട്ട്. ഉപരോധിക്കപ്പെട്ട എൻക്ലേവിലെ 72 പ്രാഥമികാരോഗ്യ ക്ലിനിക്കുകളിൽ 51 എണ്ണം പൂർണ്ണമായി അടച്ചുപൂട്ടുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F