February 14, 2024
February 14, 2024
ദോഹ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ബുധനാഴ്ച) ഖത്തറിൽ. ദുബായിൽ നിന്നെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്നാണ് സൂചന. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖത്തറില്‍ തടവിലാക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചതില്‍ നരേന്ദ്രമോദി നേരിട്ട് ഖത്തറിലെത്തി അമീറിന് നന്ദി അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര അറിയിച്ചിരുന്നു.
2016 ജൂണിലെ ഖത്തർ സന്ദർശനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദോഹയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനം പ്രവാസികൾക്ക് സന്തോഷം നൽകുന്നതാണ്. ചരിത്രപരവും സൗഹൃദപരവുമായ ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ദൃഢമാകുന്നതിന് സന്ദർശനം വഴിവെക്കും’ -അംബാസഡർ പറഞ്ഞു.
8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളായി 20 സ്കൂളുകൾ, ഒരു സർവകലാശാല എന്നിവയും ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടുലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ സമൂഹത്തിന് രണ്ടാം വീടാണ് ഖത്തറെന്നും, ഏറ്റവും ഒടുവിൽ ഏഷ്യൻ കപ്പ് ഫുട്ബോളിലെ ഖത്തറിന്റെ വിജയത്തെ രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം ആവേശത്തോടെ ആഘോഷിച്ചതായും, 2022 ലോകകപ്പ് ഫുട്ബോളിന്റെ സംഘാടനത്തിൽ പ്രധാന പങ്കുവഹിച്ചതായും അംബാസഡർ ചൂണ്ടിക്കാട്ടി.
അതേസമയം,യുഎഇയില്‍ പ്രധാനമത്രിയുടെ സന്ദർശനം തുടരുകയാണ്. ഇന്ന് (ബുധൻ) മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഖത്തറിലേക്ക് പുറപ്പെടുന്നത്.
യു.എ.ഇയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച അഹ്‌ലൻ മോദി എന്ന പരിപാടിയിൽ മലയാളം ഉൾപ്പടെയുള്ള മറ്റു ഇന്ത്യൻ ഭാഷകളിൽ സംസാരിച്ച് മോദി പ്രവാസി ഇന്ത്യക്കാരെ ഇന്നലെ (ചൊവ്വ) അഭിസംബോധന ചെയ്തു. 'ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്' എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും ഇന്ത്യ-യുഎഇ സൗഹൃദം നീണാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ സഹോദരൻ എന്നും പ്രസംഗത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
"2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ-യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്ര മുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്", നരേന്ദ്ര മോദി പറഞ്ഞു.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറ് മാസം ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെയും മോദി അഭിനന്ദിച്ചു. യു കെ എംപി പ്രീതി പട്ടേലും അഹ്‌ലൻ മോദി പരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യയിൽ നടക്കുന്ന വികസനങ്ങളെക്കുറിച്ച് യുഎഇ പ്രസിഡന്റും ചടങ്ങിൽ സംസാരിച്ചു. നിക്ഷേപം, സാമ്പത്തിക രംഗം, ഊർജം, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഇന്ത്യയിലെ വികസനങ്ങളെക്കുറിച്ചാണ് യുഎഇ പ്രസിഡന്‍റ് പരാമര്‍ശിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F