September 10, 2023
September 10, 2023
അമരാവതി (ആന്ധ്ര പ്രദേശ്): ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. 371 കോടി രൂപയുടെ അഴിമതിക്കേസിലാണ് അറസ്റ്റിലായത്. എസിബി കോടതിയുടേതാണ് നടപടി. ആന്ധ്രയിലെ നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞ് കാരവനിൽ ഉറങ്ങുന്നതിനിടെയാണ് ആന്ധ്ര സിഐഡി ഉദ്യോഗസ്ഥർ നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ആറിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയവാഡയിലേക്ക് കൊണ്ടുപോയി. 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
അറസ്റ്റ് ചെയ്യുന്നത് പാർട്ടി ജനറൽ സെക്രട്ടറിയും മകനുമായ നാരാ ലോകേഷും ടിഡിപി പ്രവർത്തകരും തടയാൻ ശ്രമിച്ചിരുന്നു. പലയിടത്തും പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. സംസ്ഥാന സർക്കാർ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് നായിഡുവും ആരോപിച്ചു.
ആന്ധ്ര പ്രദേശ് സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതി അഴിമതി കേസിൽ ഒന്നാം പ്രതിയാണ് നായിഡു. പൊലീസിന് മുമ്പിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരാക്കാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. 3300 കോടി പദ്ധതിയുടെ മറവിൽ 340 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരെയുള്ള ആരോപണം. മകൻ നാര ലോകേഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മേരുഗ നാഗാർജുന ഇന്നലെ രംഗത്ത് വന്നിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ജഗൻ മോഹൻ റെഡ്ഢിയാണ് ഇതിന് പിന്നിലെന്നും ടി.ഡി.പി നേതാക്കൾ ആരോപിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷയും എൻടിആറിന്റെ മകളുമായ പുരന്ദേശ്വരിയും അറസ്റ്റിനെ അപലപിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G