January 23, 2024
January 23, 2024
ദോഹ: ഖത്തറിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ ഖത്തർ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഖത്തർ ചാരവൃത്തി നടത്തിയെന്ന് വ്യാജമായി ആരോപിച്ച മാധ്യമങ്ങൾക്കെതിരെയാണ് ഖത്തർ നിയമനടപടികൾ സ്വീകരിക്കുന്നത്.
ടോം കോട്ടൺ, ടെഡ് ക്രൂസ് എന്നിവരെ ഖത്തർ ലക്ഷ്യം വച്ചതായും, ഫ്ലോറിഡയിലെ കോൺഗ്രസ്‌മാൻ മരിയോ ഡയസ്-ബലാർട്ടിനെ ഖത്തറിന്റെ "ശത്രു"ക്കളിൽ ഒരാളായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഫോക്സ് ന്യൂസ് ആരോപിച്ചു.
Statement from the Embassy of the State of Qatar in Washington, D.C. pic.twitter.com/thbsnp20Uc
— Qatar Embassy USA (@QatarEmbassyUSA) January 21, 2024
"ബന്ദികളെ മോചിപ്പിക്കുന്നതിനും മനുഷ്യ ജീവനുകൾ രക്ഷിക്കുന്നതിനുമായി ഗസയിൽ ഞങ്ങളുടെ വിപുലമായ മധ്യസ്ഥ ശ്രമങ്ങൾക്കിടയിൽ ഖത്തറിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ മാധ്യമങ്ങളിൽ വ്യാപകമാകുന്നത് അങ്ങേയറ്റം നിരാശാജനകമാണ്. ഗസയിൽ യുദ്ധം ആരംഭിച്ചത് മുതൽ, ഖത്തറിനെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടർക്കെതിരെ നിയമപരമായ എല്ലാ വഴികളും തേടുകയാണ്. നിരവധി വർഷങ്ങൾ നീണ്ടുനിന്ന ഖത്തർ വിരുദ്ധ കാമ്പെയ്‌നിന്റെ സൂത്രധാരകരായ ഇവരെ മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾ മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു,” യുഎസിലെ ഖത്തർ എംബസി ഇന്നലെ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
"ഖത്തറിനും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ആഴത്തിലുള്ള പങ്കാളിത്തമുണ്ട്. അത് രണ്ട് രാജ്യങ്ങളുടെയും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുന്നു. കഴിഞ്ഞ വർഷം, ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നുമുള്ള അമേരിക്കൻ തടവുകാരെ മോചിപ്പിക്കുന്നതിൽ ഖത്തർ നിർണായക പങ്കുവഹിച്ചിരുന്നു.
ഒക്ടോബർ 7 മുതൽ, യുഎസുമായും മറ്റ് രാജ്യങ്ങളുമായും ഏകോപിപ്പിച്ച് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിൽ 4 അമേരിക്കക്കാരുൾപ്പടെ 109 ബന്ദികളെ ഗസയിൽ നിന്ന് മോചിപ്പിച്ചിരുന്നു. എല്ലാ ബന്ദികളേയും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നത് വരെയും, ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും ഒരുപോലെ സമാധാനത്തിലേക്കുള്ള പാത ഉണ്ടാകുന്നതുവരെയും ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ തുടരും.
എന്നാൽ, ഖത്തറിലും ലോകമെമ്പാടും കൂടുതൽ ദേഷ്യത്തിനും വെറുപ്പിനും ഇടയാക്കുന്ന തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് മധ്യസ്ഥശ്രമങ്ങളെ ബാധിക്കുമെന്നും എംബസി വ്യക്തമാക്കി.
"ഖത്തറിനെതിരായ ഇത്തരം അപവാദ പ്രചാരണങ്ങൾ കുറയുന്നില്ലെന്ന് വ്യക്തമാണ്. അതിനാൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ ആധികാരികത മാധ്യമങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്," എംബസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F