January 20, 2024
January 20, 2024
ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ എട്ടാമത്തെ സംഘം ഖത്തറിലെത്തി. ജനുവരി 15ന് ഗസയിൽ നിന്ന് ഫലസ്തീനികളുടെ ഏഴാമത്തെ സംഘം ഖത്തറിലെത്തിയിരുന്നു. ഈജിപ്ത്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സഹകരണത്തിലും ഏകോപനത്തിലുമാണ് എട്ടാമത്തെ ബാച്ചിനെ ഖത്തറിൽ സ്വീകരിച്ചത്.
ഗസയില്‍ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സയും, ഗസയില്‍ അനാഥരായ 3000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുമെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചവരുടെ എണ്ണമോ, ചികിത്സ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി ഖത്തറില്‍ നിന്ന് സായുധ സേനയുടെ ഒരു വിമാനം കൂടി ഈജിപ്തിൽ എത്തി. 9 ടണ്‍ ഭക്ഷണവും വൈദ്യസഹായവുമടങ്ങിയ വിമാനമാണ് ഈജിപ്തിലെ എൽ അരിഷ് നഗരത്തിൽ എത്തിയത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമായാണ് ഗസയിലേക്ക് വീണ്ടും സഹായമെത്തിക്കുന്നത്. ഇതുവരെ 1967 ടൺ സഹായവുമായി ഖത്തറിൽ നിന്ന് 64 വിമാനങ്ങളാണ് ഗസയിലേക്ക് എത്തിയത്.
ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഹമാസും ഇസ്രായേലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ധാരണയായിരുന്നു. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണയായത്. ഗസയിലെ ഇസ്രയേലി ബന്ദികൾക്കുള്ള മരുന്നുകളും എത്തിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F