December 16, 2023
December 16, 2023
ദോഹ:ഖത്തർ ഫൗണ്ടേഷന് കീഴിലെ ഖത്തർ അക്കാദമി(ക്യുഎഡി) വിദ്യാർഥികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘സ്റ്റാൻഡ് വിത്ത് ഫലസ്തീൻ’ പരിപാടിയിൽ 20 മില്യൺ ഖത്തർ റിയാൽ ശേഖരിച്ചു.ഖത്തറും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം ഉൾപെടെയുള്ള പരിപാടിയിൽ 27,000-ത്തിലധികം ആളുകൾ പങ്കെടുത്തു. ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഖത്തറും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൽ നിരവധി സെലിബ്രിറ്റികളും വിദ്യാർത്ഥികളും പങ്കെടുത്തു.കായിക യുവജന മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, ഖത്തർ ഫൗണ്ടേഷൻ (ക്യു.എഫ്) വൈസ് ചെയർ പേഴ്‌സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനി, മറ്റ് പ്രമുഖരും പങ്കെടുത്തു. റോഡ്രിഗോ തബാത, യാക്കൂബ് ബുഷാഹ്‌രി, മുഹമ്മദ് സാദൂൻ അൽ കുവാരി, അലി അൽ ഹബ്‌സി, യാസിൻ ഇബ്രാഹിമി എന്നിവരുൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ കളിക്കാർ, മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നിവരോടൊപ്പം ക്യുഎഡി, ഫലസ്തീനിയൻ സ്‌കൂൾ വിദ്യാർത്ഥികളും ഫുട്‌ബോൾ മത്സരത്തിൽ ബൂട്ടണിഞ്ഞു.
ഫുട്ബോൾ മത്സരത്തിന്റെ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം ഫലസ്തീനികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കായി, ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് ഒരു പ്രത്യേക ഓൺലൈൻ ലിങ്കും പുറത്തിറക്കിയിരുന്നു. ലിങ്കിലൂടെ ആളുകൾക്ക് ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ഔദ്യോഗിക ചാനലുകളിലേക്ക് നേരിട്ട് സംഭാവന നൽകാവുന്നതാണ്.
സ്‌കൂൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ ക്യുഎഡിയിലെ നൂറിലധികം വിദ്യാർഥികൾ സന്നദ്ധരായി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) വോളണ്ടിയർമാർക്ക് ഈ പരിപാടിയിലൂടെയും വോളണ്ടിയർ പരിശീലനം നൽകി.
20 വർഷത്തിലേറെയായി ഖത്തറിൽ താമസിക്കുന്ന ഫലസ്തീനിലെ തുൽക്കർ എന്ന സിറ്റിയിലെ ഫലസ്തീനിയായ വഫ ഹൊസ്‌നി ജാബറും പരിപാടിയിൽ പങ്കെടുത്തിരുന്നു.
“ഫലസ്തീൻ ജനതയോട് ഖത്തർ എല്ലാ വിധത്തിലും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ അൽഭുതമില്ല. ഈ ചാരിറ്റി ഇവന്റ് ഞങ്ങളെ കഴിഞ്ഞ വർഷത്തെ ലോകകപ്പിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഫലസ്തീന്റെ ശക്തമായ സാന്നിധ്യവും ഞങ്ങളുടെ രാജ്യത്തിന്റെ പതാകയും ഞങ്ങൾ ലോകകപ്പിൽ കണ്ടിരുന്നു. ഇന്നത്തെ ഞങ്ങളുടെ ഇവിടെയുള്ള സാന്നിധ്യം ഫലസ്തീനിലെ നമ്മുടെ ജനങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകും. അവർക്ക് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഞങ്ങൾ ഒരിക്കലും ഫലസ്തീനെ ഉപേക്ഷിക്കില്ലെന്നും അത് ഞങ്ങളുടെ മുൻഗണനയാണെന്നും ഊന്നി പറയുന്നു," വഫ ഹൊസ്‌നി പറഞ്ഞു.
സൗഹൃദ ഫുട്‍ബോളിന് പുറമെ മറ്റു വിവിധ പരിപാടികളും ഒരുക്കിയിരുന്നു. ഫലസ്തീനിയൻ തീമുള്ള "ഫലസ്തീനാണ് അറബ്", "എന്റെ മാതൃ രാജ്യം" എന്നീ ഗാനങ്ങൾ നാസർ അൽ കുബൈസി, ദന അൽ മീർ, നെസ്മ ഇമാദ്, ഹലാ അൽ ഇമാദി എന്നിവർ ചേർന്ന് അവതരിപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്.
30 മിനിറ്റ് നീണ്ട മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും 2-2 എന്ന സ്കോറായിരുന്നു. നാലാം മിനിറ്റിൽ മുൻ ഖത്തർ ദേശീയ ടീം ക്യാപ്റ്റൻ റോഡ്രിഗോ ടബാറ്റയുടെ മികവിൽ ഖത്തർ ലീഡ് നേടി. എന്നാൽ, ഇക്വഡോർ താരം കാർലോസ് ടെനോറിയോയുടെ പ്രയത്‌നത്തിൽ 12 മിനിറ്റിനുള്ളിൽ തന്നെ ഫലസ്‌തീൻ സ്‌കോർ വീണ്ടും സമനിലയിൽ എത്തിച്ചു. 22-ാം മിനിറ്റിൽ ടബാറ്റ സെൽഫ് ഗോൾ നേടി. തുടർന്ന് സൗദ് എന്ന വിദ്യാർഥിയുടെ ഗോളിൽ ഖത്തർ ടീമിന് വീണ്ടും സമനില പുനഃസ്ഥാപിക്കാനായി. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. പെനാൽറ്റി കിക്കിലൂടെ 4-3 എന്ന സ്കോറിന് ഫലസ്തീൻ വിജയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F