December 10, 2023
December 10, 2023
ദോഹ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലാക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ കുടുംബങ്ങൾ ഞായറാഴ്ച വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിനെ കാണും. ജയശങ്കർ കുടുംബങ്ങളുമായി നടത്തുന്ന മൂന്നാമത്തെ ആശയവിനിമയമാണിതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്പീൽ കോടതിയിലെ മൂന്നാമത്തെ വാദം ഡിസംബർ 7 ന് നടന്നതായും കുടുംബങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ നേരിൽ കാണാൻ കാത്തിരിക്കുകയാണെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 30 നും നവംബർ 9 നും ഡിസംബർ 10 നും കുടുംബങ്ങൾ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം,ഖത്തറിൽ തടവിലാക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ കുടുംബങ്ങളെ നേരിൽ കണ്ടതായും കേസിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും അവരുടെ മോചനത്തിനായി സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്നും ഒക്ടോബർ 30 ന് കുടുംബങ്ങളെ കണ്ടതിന് ശേഷം കേന്ദ്രമന്ത്രി ജയശങ്കർ വ്യക്തമാക്കിയിരുന്നു.തടവുകാരെ മോചിപ്പിക്കാനുള്ള എല്ലാ സാധ്യതകളും സർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുന്നത്.പ്രധാന ഇന്ത്യൻ യുദ്ധക്കപ്പലുകളിലും മറ്റുമായി നാവിക ഉദ്യോഗസ്ഥരായി സേവനം അനുഷ്ടിച്ച് വിരമിച്ചവരാണ് എല്ലാവരും.ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറി എമിരി നേവൽ ഫോഴ്‌സിൽ ഇറ്റാലിയൻ യു212 എന്ന അന്തർവാഹിനികളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിരുന്ന പ്രതികൾ ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റിലായതെന്നാണ് സൂചന.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F