December 28, 2023
December 28, 2023
ദോഹ: ഖത്തറില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അപ്പീല്‍ കോടതിയാണ് ഇളവ് അനുവദിച്ചത്. വധശിക്ഷ തടവ് ശിക്ഷയാക്കി ഇളവ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ തുടര്‍ച്ചയായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചതെന്നാണ് വിവരം. നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ശിക്ഷയില്‍ ഇളവ് അനുവദിച്ചത്. കേസിലെ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ചാരപ്രവര്‍ത്തനം ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്കാണ് ഖത്തറില്‍ വധശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റിലാണ് ഖത്തര്‍ പ്രതിരോധ സേനയുടെ കീഴിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മുന്‍ നാവികസേന ഉദ്യോസ്ഥര്‍ ഖത്തറില്‍ അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറില്‍ വധശിക്ഷ വിധിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ ഒരു വര്‍ഷമായി ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അതേസമയം തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഔദ്യോഗിക വൃത്തങ്ങളോ ഖത്തര്‍ ഇന്ത്യന്‍ എംബസിയോ മാധ്യമങ്ങളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F