October 03, 2023
October 03, 2023
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ ഒറ്റദിവസത്തിനിടെ 12 നവജാത ശിശുക്കളടക്കം 24 പേർ മരിച്ചു. 70 രോഗികൾ ഇപ്പോഴും അപകടാവസ്ഥയിലാണ്.
ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്ന് ഹോസ്പിറ്റൽ ഡീൻ പ്രതികരിച്ചു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെയും വൈദ്യ സാമഗ്രികളുടെയും വലിയ അഭാവമുണ്ട്. നിരവധി നഴ്സുമാരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ, പകരം ആളുകൾ വന്നിട്ടില്ല. പല ഉപകരണങ്ങളും പ്രവർത്തനരഹിതമാണ്.
പാമ്പുകടിയേറ്റ് ചികിത്സയിലുള്ളവരടക്കമാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.
അതേസമയം, ഓഗസ്റ്റിൽ മഹാരാഷ്ട്രയിലെ കല്‍വയിലുള്ള ഛത്രപതി ശിവജി ഹോസ്പിറ്റലിലും സമാനമായ സംഭവം ഉണ്ടായിരുന്നു. 24 മണിക്കൂറിനിടെ 18 പേരാണ് മരിച്ചത്. അൾസർ, ന്യുമോണിയ, വിഷബാധ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരാണ് അന്ന് മരിച്ചത്. നിരവധി പേരെ പിന്നീട് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV