August 07, 2023
August 07, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ അഞ്ച് ഓസ്‌ട്രേലിയൻ വനിതകളെ വസ്ത്രമഴിച്ച് ദേഹ പരിശോധന നടത്തിയതിൽ പങ്കില്ലെന്നും, പൊലീസ് നടപടികളുടെ ഭാഗമായായിരുന്നു അതെന്നും ഖത്തർ എയർവേസ് അറിയിച്ചു. 2020 ഒക്ടോബറിലായിരുന്നു സംഭവം.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ വനിതകൾ നൽകിയ പരാതിയിൽ, സിഡ്‌നി കോടതിയിൽ വാദത്തിനിടെയാണ് എയർലൈൻസ് അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ദോഹ എയർപോർട്ടിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന്, കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമാനത്തിൽ നിന്നും 13 ഓസ്‌ട്രേലിയൻ വനിതകളെ പുറത്തിറക്കി ദേഹപരിശോധന നടത്തിയത്.
നടപടി വിവാദമായതിനെ തുടർന്ന് ഖത്തറിലെ അധികൃതർ വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ തീരുമാനത്തിൽ തൃപ്തി വരാതെയാണ് ഓസ്‌ട്രേലിയൻ വനിതകൾ നഷ്ടപരിഹാരത്തിനായി അവരുടെ രാജ്യത്തെ കോടതിയെ സമീപിച്ചത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഖത്തർ എയർവേയ്‌സും വാദിച്ചു. ഖത്തർ എയർവേസിലെയോ വിമാനത്താവള മാനേജ്‌മെന്റിന്റെയോ ജീവനക്കാരായിരുന്നില്ല പരിശോധന നടത്തിയതെന്നും, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊലീസ് ഉദ്യോഗസ്ഥരാണ് വനിതക ളെ പരിശോധിച്ചതെന്നും ഖത്തർ എയർവേസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm