June 11, 2022
June 11, 2022
അൻവർ പാലേരി
ദോഹ : മുഖവും ശരീരവും ബുർഖകൊണ്ട് മൂടി വാർത്ത വായിക്കുന്ന 'ഖത്തറിൽ നിന്നുള്ള വാർത്താ അവതാരക'യുടെ വ്യാജ ചിത്രവുമായി ഇന്ത്യയിലെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഹാൻഡിലുകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവം. 'ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ഖത്തർ ആസ്ഥാനമായുള്ള വാർത്താ ചാനലിന്റെ അവതാരകയെന്ന തെറ്റായ പരിഹാസ തലക്കെട്ടോടെയാണ് വാർത്തയും ചിത്രവും വ്യാപകമായി പ്രചരിപ്പിക്കുന്നത്. അവകാശവാദം തെറ്റാണെന്നും അഫ്ഘാൻ ന്യൂസ് ചാനലായ TOL ന്യൂസിലെ അവതാരക ഖതേരെ അഹമ്മദിയാണ് ചിത്രത്തിലുള്ളതെന്നും ഇംഗ്ലീഷ് ന്യൂസ് പോർട്ടലായ 'ബൂം' നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കാബൂൾ ആസ്ഥാനമായ TOL ന്യൂസിൽ 2022 മെയ് 22-ന് സംപ്രേഷണം ചെയ്ത വാർത്തയുടെ ചിത്രമാണ് ഇത്തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നത്.
"ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഖത്തർ ദേശീയ ടെലിവിഷൻ ചാനലിൽ ഖത്തറി അവതാരക ഫാത്തിമ ഷെയ്ഖ്" എന്ന അവകാശവാദത്തോടെയാണ് വൈറൽ ചിത്രം പങ്കിടുന്നത്.
2021 മെയ് 8 ന് പ്രസിദ്ധീകരിച്ച അൽ ജസീറ റിപ്പോർട്ട് പ്രകാരം, അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത താലിബാൻ ഭരണകൂടം എല്ലാ സ്ത്രീകളും ശിരസ്സ് ഉൾപെടെ മൂടുന്ന ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ചദോരി (നീല നിറത്തിലുള്ള അഫ്ഗാൻ ബുർഖ അല്ലെങ്കിൽ ശരീരം പൂർണമായും മറക്കുന്ന മൂടുപടം ധരിക്കണമെന്നായിരുന്നു ഉത്തരവ്.ഈ വാർത്ത വായിക്കുന്നതിനിടെയാണ് ഖതേരെ അഹമ്മദി ശിരോപടം വലിച്ചിട്ട് മുഖം കുനിച്ചു പ്രതിഷേധിച്ചത്.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന് വേണ്ടി ഇബ്രാഹിം നൂറൂസിയാണ് ഈ ചിത്രം പകർത്തിയത്. ദുഷ്പ്രചാരകർ ആരോപിക്കുന്നത് പ്രകാരം,ഖത്തറിലെ വാർത്താ അവതാരകയായ ഫാത്തിമ ഷെയ്ഖ് എന്ന വനിതയെ ഗൂഗിളിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്താനായില്ലെന്നും 'ബൂം' റിപ്പോർട്ട് ചെയ്തു. തിരച്ചിൽ വ്യക്തമായ ഫലങ്ങളൊന്നും നൽകിയില്ല.
ഖത്തറിനെതിരായ മറ്റു വ്യാജവാർത്തകളുടെ നിജസ്ഥിതി മനസിലാക്കാം :
പ്രചാരണം കൊഴുക്കുന്നു,ഖത്തർ രാജകുമാരി ഏഴ് പുരുഷന്മാർക്കൊപ്പം ലൈംഗിക കേളികളിൽ ഏർപെടുന്നതിനിടെ പിടിക്കപ്പെട്ടുവെന്ന് വ്യാജ പ്രചാരണം
ഖത്തർ എയർവെയ്‌സ് മേധാവിയെ വിമർശിച്ച നടി കങ്കണാ റാവത്ത് പരിഹാസ്യയായി
ഖത്തരി യുവാവ് ഭാര്യയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ചുവെന്ന് വ്യാജ പ്രചാരണം
പ്രവാചക നിന്ദയുടെ പേരിൽ ഗൾഫിൽ ഹിന്ദുക്കളായ ഇന്ത്യൻ തൊഴിലാളികളെ ജോലിയിൽ നിന്ന് വ്യാപകമായി പിരിച്ചു വിടുന്നു
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക