June 18, 2023
June 18, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ : മോന്‍സന്‍ മാവുങ്കല്‍ കേസില്‍ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഖത്തറിലെ വ്യവസായിയും ഏബ്ള്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ദീഖ് പുറായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായില്‍ തന്റെ സഹോദരനാണെന്നും അദ്ദേഹം പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച് കോടികള്‍ പ്രതിക്ക് നല്‍കുകയും അവരുടെ ചതിയില്‍ പെട്ടുപോകുയുമായിരുന്നുവെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു.
മോന്‍സന്‍ കേസിലെ പരാതിക്കാരനായ അനൂപ് നേരത്തെ ചതിയില്‍പ്പെട്ടതിന് ശേഷം തന്റെ സഹോദരനെ മനഃപൂര്‍വ്വം ചതിയില്‍പ്പെടുത്തിയതാണെന്ന് താന്‍ സംശയിക്കുന്നതായും ഇക്കാര്യം താന്‍ സഹോദരനോട് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നതായും സിദ്ദീഖ് പുറായില്‍ വ്യക്തമാക്കി. മോന്‍സനുമായി ബന്ധപ്പെട്ട ഇടപാടില്‍ തന്നോടും പങ്കാളിയാവാന്‍സഹോദരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിയുടെ കൈവശമുള്ള വസ്തുക്കളെ കുറിച്ച് അറിഞ്ഞപ്പോള്‍ വിശ്വാസക്കുറവ് തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഹോദരനും മറ്റൊരു പരാതിക്കാരനായ ഷമീറും പ്രതിക്ക് കൊടുക്കാന്‍ പണം ആവശ്യപ്പെട്ട സമയത്ത് പരാതിക്കാരനായ ഷമീറിന്റെ ചെക്കുകളും എഗ്രിമെന്റും വാങ്ങിച്ച് രണ്ടു മാസത്തെ കാലാവധി നിശ്ചയിച്ച് ഒരു കോടി രൂപ സഹോദരന് കടമായി നല്‍കിയിട്ടുണ്ട്. അങ്ങനെയല്ലാതെ തനിക്ക് നേരിട്ട് യാതൊരു പങ്കാളിത്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരെല്ലാം ഫ്രോഡുകളാണെന്ന തരത്തിലുള്ള പ്രചാരണം തീര്‍ത്തും ഖേദകരമാണ്. ചിലരെങ്കിലും വസ്തുത അറിയാതെ പണം നല്‍കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നടക്കുമ്പോൾ അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചു ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും സിദ്ദീഖ് പുറായില്‍ ആവശ്യപ്പെട്ടു.
ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍, അബ്ബാസ്, അഷറഫ് വടകര എന്നിവരും സിദ്ദീഖ് പുറായിലിനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz