March 23, 2023
March 23, 2023
അൻവർ പാലേരി
ദോഹ :ലോകത്തെ വിസ്മയിപ്പിച്ച ഖത്തർ ലോകകപ്പിന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ കൊടിയിറങ്ങിയിട്ട് മൂന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും ലോകകപ്പിലെ ധന്യ നിമിഷങ്ങൾ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നവരാണ് ഖത്തറിലെ പ്രവാസി സമൂഹം.ഫോട്ടോഗ്രഫി ആവേശമായി കൊണ്ടുനടക്കുന്നവരാകട്ടെ,കാൽപ്പന്തുകളിയുടെ വ്യത്യസ്ത ഭാവങ്ങളും നിറപ്പകർച്ചകളും കാമറയിൽ പകർത്താൻ കഴിഞ്ഞ അപൂർവ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അവസരമായി കണക്കാക്കുന്നു.ലോക ഫുട്‍ബോളിന്റെ ആവേശം ഖത്തറിലേക്ക് വിമാനം കയറിയത് മുതൽ അവസാന സന്ദർശകനും രാജ്യം വിടുന്നത് വരെ മൊബൈൽ ഫോണുകളിലും കാമറയിലുമായി ലോകമേളയുടെ വൈവിധ്യം ഒപ്പിയെടുക്കാൻ ഫാൻ സോണുകളിലും സ്റ്റേഡിയങ്ങളുടെ പരിസരങ്ങളിലും മറ്റും ഇവർ സജീവ സാന്നിധ്യമായിരുന്നു.
ഷാഹിർ അബുബക്കർ
ഖത്തറിൽ ജോലി ചെയ്യുന്ന തൃശൂർ മൂന്നുപീടിക സ്വദേശി ഷാഹിർ അബൂബക്കർ മൊബൈൽ ഫോണിലും കാമറയിലുമായി പകർത്തിയ ചിത്രങ്ങൾ കോർത്തിണക്കി തയാറാക്കിയ 'വേൾഡ് കപ്പ് മെമറീസ്' എന്ന ആൽബമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ലോകകപ്പിലെ അപൂർവ നിമിഷങ്ങൾക്കൊപ്പം അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തിയ കാൽപന്ത് കളിയുടെ മഹോൽസവം സാംസ്കാരിക വിനിമയത്തിന്റെ ദൃശ്യഭാഷ കൂടിയാണെന്ന് തെളിയിക്കുന്ന 104 ചിത്രങ്ങളാണ് ഇതിൽ ഉൾപെടുത്തിയിട്ടുള്ളത്.
12 മിനുട്ടാണ് 'വേൾഡ് കപ്പ് മെമറീസ്' ന്റെ ദൈർഘ്യം.ഐ ഫോണിലും ഫ്യൂജി ഫിലിം കാമറയിലുമാണ് ചിത്രങ്ങൾ പകർത്തിയതെന്ന് ഷാഹിർ സാക്ഷ്യപ്പെടുത്തുന്നു.സ്റ്റേഡിയങ്ങളിൽ ഉൾപെടെ പലയിടങ്ങളിലും പ്രൊഫഷണൽ കാമറകൾക്ക് വിലക്കുള്ളതിനാലാണ് പലപ്പോഴും മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കേണ്ടി വന്നതെന്ന് ഷാഹിർ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന ഷാഹിർ അബുബക്കർ ജർമൻ എംബസിയിലാണ് ജോലി ചെയ്യുന്നത്.പതിനഞ്ചു വർഷമായി ഫോട്ടോഗ്രഫി മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.ഖത്തർ എയർവെയ്സിൽ ജോലി ചെയ്യുന്ന ഷെബീനയാണ് ഭാര്യ.റാഷിദ് മകനാണ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva