December 12, 2022
December 12, 2022
അൻവർ പാലേരി
ദോഹ : ലോകകപ്പ് അവസാനവട്ട മൽസരങ്ങൾക്കുള്ള ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടം.ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കഴിഞ്ഞത് മുതൽ ഈ ആഴ്‌ചയിലെ സെമിഫൈനലുകൾക്കുള്ള അവസാന നിമിഷ ടിക്കറ്റുകൾക്കായി ആയിരക്കണക്കിന് ആളുകളാണ് പരക്കംപായുന്നത്.സെക്കൻഡറി പ്ലാറ്റ്‌ഫോമിൽ 6,000 റിയാലിന് വരെ ടിക്കറ്റുകൾ കൈമാറിയതായാണ് വിവരം.64 മത്സരങ്ങളുള്ള ടൂർണമെന്റിൽ നാല് മത്സരങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റുകൾക്കായി ആളുകൾ നെട്ടോട്ടമോടുന്നത്.
ചൊവ്വാഴ്‌ച രാത്രി ക്രൊയേഷ്യയും അർജന്റീനയും ബുധനാഴ്ച ഫ്രാൻസും മൊറോക്കോയും തമ്മിലും ശനിയാഴ്ച മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫും ഞായറാഴ്ച ഫൈനലും നടക്കും.എന്നാൽ എത്ര പണം കൊടുത്താലും ടിക്കറ്റുകൾ കിട്ടാത്തതിന്റെ വേവലാതിയിലാണ് ആരാധകർ.
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ, അറബ് രാജ്യമായ മൊറോക്കോയും ഫ്രാൻസും തമ്മിലുള്ള മത്സരങ്ങൾക്കും വൻ ഡിമാന്റാണ് അനുഭവപ്പെടുന്നത്.ബുധനാഴ്ച രാത്രിയിലെ ഈ മൽസരത്തിനുള്ള ടിക്കറ്റിനായി 3,000 മുതൽ 6,000 റിയാൽ വരെ നൽകേണ്ടിവരുന്നതായി ആരാധകർ പറയുന്നു.
തിങ്കളാഴ്ച സെൻട്രൽ ദോഹയിലെ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റിംഗ് കൗണ്ടറിൽ നിരവധി ആരാധകരാണ് ടിക്കറ്റുകൾ തേടി എത്തിയത്. സുരക്ഷാ ഗാർഡുകളും ജീവനക്കാരും ടിക്കറ്റുകൾ ലഭ്യമല്ലെന്ന് അറിയിച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ നിന്ന് മത്സര ടിക്കറ്റുകളൊന്നും നൽകുന്നില്ലെന്നും എന്നാൽ ആരാധകർ ഇപ്പോഴും കൗണ്ടറിലേക്ക് ഒഴുകുകയാണെന്നും ജീവനക്കാർ അറിയിച്ചു.
“എനിക്കൊരു ടിക്കറ്റ് വേണം” എന്നെഴുതിയ ഒരു കാർഡ്ബോർഡിൽ കൈയക്ഷരത്തിൽ എഴുതിയ കുറിപ്പുമായി ആരാധകർ സ്റ്റേഡിയങ്ങൾക്ക് ചുറ്റും നടക്കുന്നത് ഇപ്പോൾ ദോഹയിൽ പതിവ് കാഴ്ചയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക