June 15, 2023
June 15, 2023
ന്യൂസ്‌റൂം ബ്യുറോ
ബംഗളൂരു: കര്‍ണാടകയില്‍ മുൻ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
ആര്‍.എസ്.എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിനെ കുറിച്ച പാഠപുസ്തകത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കും. എല്ലാ സ്കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിച്ച് അധ്യയനം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിന്റെ വിവാദനിയമങ്ങള്‍ പിൻവലിക്കുമെന്നും വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കര്‍ണാടകയില്‍ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തില്‍ വന്നത്. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴില്‍ ആകുന്ന തരത്തിലാണ് ഇതിലെ വ്യവസ്ഥകള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിച്ചിരുന്നു. നിയമത്തിലെ വ്യവസ്ഥകളുടെ മറവില്‍ നിരവധി ക്രൈസ്തവ പുരോഹിതര്‍ക്കെതിരെയും മുസ്‍ലിംകള്‍ക്കെതിരെയും ബി.ജെ.പി സര്‍ക്കാര്‍ വ്യാപകമായി കേസെടുത്തിരുന്നു.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz