May 07, 2023
May 07, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ലോകകപ്പ് ഫുട്‌ബോളിനും ക്രിക്കറ്റ് ലെജന്‍ഡ് ചാമ്പ്യന്‍ഷിപ്പിനും ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിനും വേദിയായ ഖത്തര്‍ ജൂഡോ ലോകപോരാട്ടങ്ങള്‍ക്കു കൂടി വേദിയാകുന്നു. ഇന്നാരംഭിക്കുന്ന ജൂഡോ പോരാട്ടങ്ങള്‍ മെയ് 14 വരെ നീണ്ടു നില്‍ക്കും. 99 രാജ്യങ്ങളില്‍ നിന്നായി 668 പുരുഷ-വനിത താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഇന്റര്‍നേഷണല്‍ ജൂഡോ ഫെഡറേഷന്റെ സഹകരണത്തോടെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയാണ് ആതിഥേയര്‍. 10 ലക്ഷം യൂറോയാണ് സമ്മാനത്തുക.
ലോക മുന്‍താരങ്ങളായ ഷിറി ബുക്ലി(ഫ്രാന്‍സ്), റാഫേല്‍ സില്‍വ(ബ്രസീല്‍), ലൂസി റിന്‍ഷാല്‍ (ബ്രിട്ടന്‍), ബാര്‍ബറ മാറ്റിച് (ക്രൊയേഷ്യ), അലിസ് ബെലാന്‍ഡി(ഇറാന്‍), റുമാന്‍ ഡികോ (ഫ്രാന്‍സ്), യാന്‍ യുങ് വെ(തായ് പേയ്), ഡെനിസ് വിയേരു (മള്‍ഡോവ), ലാഷ ഷവാദതുഷിവിലി(ജാര്‍ജിയ), ടാറ്റോ ഗ്രിഗലാഷിവിലി(ജാര്‍ജിയ), ദവാലത് ബൊബൊനോവോ (ഉസ്ബക്) എന്നിവരാണ് വിവിധ കിലോ വിഭാഗങ്ങളിലെ മുന്‍നിര താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ 60, 66, 73, 81, 90, 100, 100 കിലോക്ക് മുകളില്‍ എന്നീ വിഭാഗങ്ങളിലും, വനിതകളില്‍ 48, 52, 57, 63, 70,78, 78 കിലോക്ക് മുകളില്‍ എന്നീ വിഭാഗങ്ങളിലുമായാണ് മത്സരങ്ങളാണ് നടക്കുന്നത്. മിക്‌സഡ് ടീം ഇനത്തിലും മത്സരം നടക്കും.
73 കിലോ മത്സരത്തില്‍ അരുണ്‍ കുമാര്‍, 100 കിലോയില്‍ അവതാര്‍ സിങ്, വനിതകളുടെ 78 കിലോവിഭാഗത്തില്‍ തുലിക മാനുമാണ് ഇന്ത്യക്കായി മത്സരത്തിനിറങ്ങുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL