January 23, 2023
January 23, 2023
അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പ് കഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യത്ത് തൊഴിലന്വേഷകരുടെ എണ്ണം ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്.ഉന്നത വിദ്യാഭ്യാസവും മികച്ച സ്ഥാപനങ്ങളിൽ വര്ഷങ്ങളുടെ പ്രവർത്തി പരിചയവുമുള്ള നിരവധി വിദേശികളാണ് ദിനംപ്രതി ജോലി തേടി അലയുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഇ-മെയിൽ വഴി ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ അപേക്ഷകളുടെ എണ്ണം കുത്തനെ ഉയർന്നതായായി പ്രമുഖ സ്ഥാപനങ്ങളിലെ എച്.ആർ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ 'ന്യൂസ്‌റൂമിനോട് പറഞ്ഞു.
ഖത്തർ ലോകകപ്പിനായി ആയിരക്കണക്കിന് ആളുകളാണ് വിവിധ വിഭാഗങ്ങളിലായി താൽകാലിക ജോലിക്കായി രാജ്യത്ത് എത്തിയത്.എല്ലാ ആനുകൂല്യങ്ങളും ഉൾപെടെ മൂന്നു മാസം മുതൽ ആറു മാസം വരെ ലോകകപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്ത ഇവർക്ക് ലോകകപ്പിന് ശേഷവും താമസവും മാസവേതനവും നൽകിവരുന്നുണ്ട്.ഒരു മാസത്തിനകം മറ്റു സ്ഥാപനങ്ങളിൽ ജോലി കണ്ടെത്തി മാറാനുള്ള നിർദേശമാണ് ഇവർക്ക് ലഭിച്ചത്.ജനുവരി അവസാനം വരെ ജോലിയില്ലാതെ കമ്പനി അക്കമഡേഷനിൽ തുടരുന്ന ഇവർക്ക് ജനുവരിയിലെ വേതനം കൂടി നൽകുന്നുണ്ട്.എന്നാൽ ഇതിനകം ജോലി കണ്ടെത്തി മാറിയില്ലെങ്കിൽ ഇവർ രാജ്യം വിടേണ്ടിവരും.ഇതാണ് തൊഴിൽ വിപണിയിൽ വർധിച്ച ഡിമാന്റ് ഉണ്ടാവാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഖത്തർ എയർവെയ്‌സ് ഉൾപെടെയുള്ള വൻകിട സ്ഥാപനങ്ങളിൽ നേരത്തെ ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിൽ ഉൾപെടും.ലോകകപ്പ് വേളയിൽ ഹോസ്പിറ്റാലിറ്റി പോലുള്ള തസ്തികകളിൽ ഇവർക്ക് താൽകാലിക ജോലി ലഭിച്ചിരുന്നു.ഈ കാലയളവ് കഴിയുന്നതോടെ ഇവരും പ്രതിസന്ധിയിലാണ്.നേരത്തെ ലഭിച്ചിരുന്ന വേതനത്തിന്റെ പകുതി ലഭിച്ചാൽ പോലും മറ്റു സ്ഥാപനങ്ങളിലേക്ക് മാറാൻ സന്നദ്ധരാണെന്നാണ് ഇവർ പറയുന്നത്.
ഇതിനിടെ,ഹയ്യ കാർഡിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യത്തെത്തിയവർ തിരിച്ചുപോകാനുള്ള സമയപരിധി ഇന്നവസാനിക്കും.ഇന്ന് അർധരാത്രിക്ക് മുമ്പ് രാജ്യം വിടാത്തവർക്കെതിരെ എന്ത് നടപടിയുണ്ടാവുമെന്നത് സംബന്ധിച്ച് അധികൃതർ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും അധികമായി താമസിക്കുന്ന ദിവസങ്ങൾക്ക് പിഴ നൽകേണ്ടിവരുമെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക