February 27, 2022
February 27, 2022
ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമാകുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് 250 ഇന്ത്യക്കാരുമായി വിമാനം എത്തിയത്.സംഘത്തില്‍ 29 മലയാളികളുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേര്‍ന്ന് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചു. യുക്രൈന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്.
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലായി ഇതുവരെ 469 പേരെ നാട്ടിലെത്തിച്ചു. ഇതില്‍ 56 പേര്‍ മലയാളികളാണ്.
തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ മൂന്നാം വിമാനം ഇന്ന് തന്നെ ഡല്‍ഹിയിലെത്തും. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക.
യുദ്ധത്തെ തുടര്‍ന്ന് യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അയല്‍ രാജ്യങ്ങളായ റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നുമാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്.
അതേസമയം,യുക്രൈൻ വിഷയത്തിൽ റഷ്യക്ക് പിന്തുണ നൽകിയ ഇന്ത്യൻ നടപടി യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നതായും റിപ്പോർട്ട് ഉണ്ട്.യുക്രൈൻ സൈനികർ അതിർത്തികളിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നതായാണ് റിപ്പോർട്ട്.പോളണ്ട് അതിർത്തിയിൽ കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികൾക്ക് യുക്രൈൻ സൈനികരിൽ നിന്നും മർദ്ദനമേറ്റതായും വിദ്യാർത്ഥികളുടെ കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതായും മലയാളി വിദ്യാർഥികൾ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക