September 25, 2019
September 25, 2019
അംഗീകൃത മാർഗങ്ങളിലൂടെ രാജ്യത്ത് വിതരണം ചെയ്യുന്ന മാർസ്, ബൗണ്ടി, സ്‌നിക്കേഴ്‌സ്, മിൽക്കി വേ ചോക്ലേറ്റ് ബാറുകൾക്ക് നിരോധനമില്ല
ദോഹ : ഖത്തറിലെ വിപണിയിൽ ലഭിക്കുന്ന ചോക്‌ലേറ്റ് ബാറുകളായ മാർസ്, ബൗണ്ടി, സ്‌നിക്കേഴ്‌സ്, മിൽക്കി വേ തുടങ്ങിയ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു.ഇസ്‌ലാമിക വിശ്വാസ പ്രകാരമുള്ള 'ഹലാൽ മാനദണ്ഡങ്ങൾ'പാലിക്കാത്തതായി കണ്ടെത്തിയതിനാൽ മേൽപറഞ്ഞ പ്രോട്ടീൻ ചോക്ലേറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
ഇതേതുടർന്ന്,ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തി.അംഗീകൃത ലാബുകളിൽ നിന്നും 'ഹലാൽ' സർട്ടിഫൈ ചെയ്ത ഉത്പന്നങ്ങൾ മാത്രമാണ് അംഗീകൃത വിതരണക്കാർ വഴി ഖത്തറിൽ വിൽപന നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.ഓൺലൈൻ വഴിയോ അനധികൃത വിതരണക്കാർ വഴിയോ മറ്റ് സ്രോതസ്സുകൾ വഴിയോ ശേഖരിക്കുന്ന ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു.ഇതനുസരിച്ച് അനധികൃത മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്ന മാർസ്, ബൗണ്ടി, സ്‌നിക്കേഴ്‌സ്, മിൽക്കി വേ തുടങ്ങിയ 'ഹൈ പ്രോട്ടീൻ ചോക്ലേറ്റ് ബാറുകൾക്ക് മാത്രമാണ് ഖത്തറിൽ നിരോധനമുള്ളത്.എന്നാൽ അനധികൃത മാർഗങ്ങളിലൂടെ ഇതേ പേരുകളിൽ എത്തുന്ന ചോക്ലേറ്റുകളിൽ ഹലാൽ അല്ലാത്ത ഘടകങ്ങൾ അടങ്ങിയിരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹലാൽ വ്യവസ്ഥകൾ പാലിക്കാത്ത ചോക്‌ലേറ്റ് ബാറുകൾ വിപണിയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.