May 04, 2022
May 04, 2022
അൻവർ പാലേരി
ദോഹ : കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മാഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റർക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തീവ്ര ക്രിസ്ത്യന്‍ സംഘടനയായ സംഘടനായ 'കാസ' സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്ററും ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായ അഡ്വ. കൃഷ്ണരാജും രാജേഷ് നാഥനും പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്താണ് മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററായ ദുര്‍ഗാദാസ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. സദസ്സിന്റെ ഭാഗമായി കാസ നേതാവ് കെവിന്‍ പീറ്ററിനോട് ചോദ്യമെന്ന രീതിയിലായിരുന്നു ദുര്‍ഗാദാസ് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെ അധിക്ഷേപിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ പ്രസ്താവന. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധര്‍മ്മത്തില്‍ വളര്‍ത്താന്‍ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയില്‍ സംവിധാനം ആവശ്യമാണെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.താന്‍ പ്രവാസിയാണെന്ന് തന്നെ പറഞ്ഞായിരുന്നു ദുര്‍ഗാദാസ് സംസാരം ആരംഭിക്കുന്നത്. തുടര്‍ന്നാണ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശനം നടത്തുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളുടെ മലയാളം മിഷനിലെ സ്ഥാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ഈ വര്‍ഷം ഏപ്രില്‍ 22ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പങ്കെടുത്ത പരിപാടിയില്‍ അതിഥിയായി സംസാരിച്ചവരില്‍ ദുര്‍ഗാദാസും ഉണ്ടായിരുന്നു.
ഖത്തറിലെ ഇന്ത്യൻ എമ്പസിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ദുർഗാദാസ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക