March 04, 2023
March 04, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ :വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമം ഹുവാര തുടച്ചു നീക്കണമെന്ന ഇസ്രയേൽ ധനമന്ത്രി ബെത്സലൽ സ്മോട്രികിന്‍റെ വിദ്വേഷ പ്രസ്താവനയെ ഖത്തർ ശക്തമായി അപലപിച്ചു.ഇസ്രായേൽ മന്ത്രിയുടെ ആഹ്വാനം യുദ്ധ കുറ്റത്തിലേക്കുള്ള ഗുരുതരമായ പ്രേരണയായി കണക്കാക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിന്റെ ഭാഗമാണ് പ്രസ്താവനയെന്നും വിദേശ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇസ്രയേൽ മന്ത്രിയുടെ വിദ്വേഷ പ്രസ്താവന സഹിഷ്ണുതയ്ക്കും ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനും എതിരാണെന്ന് യു.എ.ഇ കുറ്റപ്പെടുത്തി.
ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി.സഹോദരരായ ഫലസ്തീൻ ജനതക്കെതിരെ അധിനിവേശ ഇസ്രായേൽ നടത്തുന്ന അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും അളവ് പ്രതിഫലിപ്പിക്കുന്ന "വംശീയവും നിരുത്തരവാദപരവുമായ പ്രസ്താവന"യാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഇസ്രയേൽ ധനമന്ത്രി ബെത്സലൽ സ്മോട്രികിന്‍റെ വിദ്വേഷ പ്രസ്താവനക്കെതിരെ ശക്തമായ എതിർപ്പാണ് ലോക തലത്തിൽ തന്നെ ഉയരുന്നത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമം ഹുവാര തുടച്ചു നീക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ പ്രസ്താവന. സയണിസ്റ്റ് അതിക്രമത്തെ തുടർന്ന് ഫലസ്തീൻ ജനത നടത്തിയ നേരിയ ചെറുത്തുനിൽപ്പാണ് അപകടകരമായ വിദ്വേഷ പ്രസ്താവന നടത്താൻ ഇസ്രായേൽ മന്ത്രിയെ പ്രേരിപ്പിച്ചത്. പ്രസ്താവന പിൻവലിക്കണമെന്ന് അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ധാർമികതക്കും മാനുഷിക മൂല്യങ്ങൾക്കും നിരക്കാത്ത എല്ലാ നടപടികളെയും സമീപനങ്ങളെയും യു.എ.ഇ തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി.
ഇതിനിടെ,1967-ലെ അതിർത്തി നിർണായ കരാർ പ്രകാരം കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി പരമാധികാരമുള്ള സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും നിയമാനുസൃതമായ എല്ലാ അവകാശങ്ങളും വീണ്ടെടുക്കുകയും ചെയ്യുന്നത് വരെ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്ന് ഖത്തർ ആവർത്തിച്ചു.ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൾ റഹ്മാൻ അൽ മുഫ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കിഴക്കൻ ജറുസലേം ഉൾപ്പെടെ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ മനുഷ്യാവകാശങ്ങളുംനീതിയും ഉറപ്പുനൽകുന്നതിനുള്ള പ്രതിബദ്ധത അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്ന് യുഎൻ ഹൈക്കമ്മീഷണറുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സംസാരിക്കുന്നതിനിടെ അവർ പറഞ്ഞു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9