September 11, 2022
September 11, 2022
അൻവർ പാലേരി
ദോഹ : ഇന്നലെ സമാപിച്ച കത്താറ ഇന്റർനാഷണൽ ഹണ്ടിംഗ് ആന്റ് ഫാൽക്കൺസ് എക്‌സിബിഷനിൽ (S'hail 2022-)മംഗോളിയൻ ഇനത്തിൽ പെട്ട ഫാൽക്കൺ ലേലത്തിൽ വിറ്റത് 911,000 ഖത്തർ റിയാലിന്(ശരാശരി രണ്ടു കോടിക്കടുത്ത് ഇന്ത്യൻ രൂപ).ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാൽക്കൺ പ്രേമികൾ പങ്കെടുത്ത പ്രദർശനത്തിലെ ഏറ്റവും ഉയർന്ന ലേലനിരക്കായാണ് ഇത് കണക്കാക്കുന്നത്. വേട്ടയിൽ പരിശീലനം നേടിയ ഫാൽക്കനുകൾക്കാണ് പൊതുവെ ഉയർന്ന വില ലഭിക്കാറുള്ളത്.
ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഫാൽകനുകൾ ഉൾപെടെ ഫാൽക്കൻ വേട്ടയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളും ഉൽപന്നങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.ലോകമെമ്പാടുമുള്ള 180 പ്രമുഖ കമ്പനികളും ഫാൽക്കൻ പ്രേമികളുമാണ് പ്രദർശനത്തിൽ പങ്കെടുത്തത്.
'പ്രദർശനം തികച്ചും വേറിട്ട അനുഭവമായിരുന്നു.ആലീസിന്റെ അത്ഭുതലോകത്തെത്തിയ വ്യത്യസ്തമായ അനുഭവമാണ് പ്രദർശനത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായത്.ലോകത്തെ ഫാൽക്കൻ പ്രേമികളുടെ ഇഷ്ടകേന്ദ്രമായി ഖത്തർ മാറിയിട്ടുണ്ട്...'പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ അബ്ദുല്ല പാലേരി 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.
കേരളത്തിൽ പുള്ള് എന്നറിയപ്പെടുന്ന ഫാൽക്കനുകളെ ഉപയോഗിച്ച് മരുഭൂമിയിൽ പക്ഷികളെ വേട്ടയാടുന്നത് ചരിത്രാതീത കാലം മുതൽ അറബ്‌ലോകത്തെ ഇഷ്ടവിനോദമാണ്.
'പൊതുവെ ഏഴ് വിഭാഗങ്ങളിൽ പെട്ട പുള്ളുകളാണ് ഖത്തറിൽ കണ്ടുവരുന്നത്.ഏറ്റവും വേഗതയേറിയ കായൽപുള്ളും ദേശാടനത്തിന് പ്രശസ്തിയാർജിച്ച ചെങ്കാല പുള്ളും ഇതിൽ ഉൾപെടും.വേട്ടയെ തുടർന്ന് വംശനാശം നേരിടുന്ന മരുകൊക്കുകളെ വളർത്താനും സംരക്ഷിക്കാനും ഖത്തറിൽ പ്രത്യേക കേന്ദ്രം തന്നെയുണ്ട് എന്ന കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്...' വർഷങ്ങളായി പക്ഷികളുമായി ബന്ധപ്പെട്ട് പഠനം നടത്തിവരുന്ന അബ്ദുല്ല പാലേരി കൂട്ടിച്ചേർത്തു.
രണ്ടര പതിറ്റാണ്ടിലേറെയായി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് അബ്ദുള്ളയ്ക്ക് 2014-ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്.ഇപ്പോൾ ഖത്തറിലെ പേൾ സ്‌കൂളിൽ അധ്യാപകനാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക