December 07, 2022
December 07, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിനെതിരായ തന്‍റെ രാജ്യത്തിന്‍റെ വിമര്‍ശനങ്ങള്‍ തെറ്റാണെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കുമെന്നും ഖത്തറിലെ ജര്‍മന്‍ അംബാസഡര്‍ ക്ലോഡിയസ് ഫിഷ്ബാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇത്തരം നിലപാടുകൾ തിരുത്തേണ്ടതുണ്ടെന്നും സര്‍ക്കാരിനെഴുതിയ നാലു പേജുള്ള കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ ജര്‍മനീ ഉന്നയിച്ച തെറ്റായ വിമർശനങ്ങൾ തിരുത്തിയില്ലെങ്കില്‍ ലോകകപ്പ് കഴിയുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി.
ഖത്തറിനോട് അടുത്ത കാലത്തായി ജര്‍മനി പുലര്‍ത്തിവരുന്ന വിമര്‍ശന നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന് തന്‍റെ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ളതാണ് കത്ത്. ഖത്തറിനെതിരെ ജര്‍മന്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെ സമീപകാലത്ത് നടത്തിയ അഭിപ്രായങ്ങള്‍ ഇതിനകം ഗുരുതരമായ ദോഷം വരുത്തിവച്ചതായും അദ്ദേഹം വ്യക്തമാക്കി. ജര്‍മ്മന്‍ വാര്‍ത്താ സൈറ്റായ സ്പീഗലാണ് അംബാസഡര്‍ ക്ലോഡിയസ് ഫിഷ്ബാച്ച് ബെര്‍ലിനിലേക്ക് എഴുതിയ നാലു പേജ് കത്തിലെ ഉള്ളടക്കം പുറത്തുവിട്ടത്. ജര്‍മനി അതിന്റെ വിദേശ നയത്തില്‍ കാതലായ മാറ്റം വരുത്തുകയും ദോഹയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ അത് അപരിഹാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ജര്‍മ്മനി ഖത്തറില്‍ കാര്യമായ ആത്മവിശ്വാസം നേടിയതാണെന്നും എന്നാല്‍, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെര്‍ലിന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഭിപ്രായങ്ങള്‍ ആ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. ജര്‍മ്മനി- ജപ്പാന്‍ മത്സരത്തിനിടെ ടീം ഫോട്ടോ സെഷനില്‍ വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് ജര്‍മ്മന്‍ ദേശീയ ടീമിന്‍റെ പ്രതിഷേധ പ്രകടനവും ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ വണ്‍ ലവ് ബ്രേസ്ലെറ്റ് ധരിച്ചതും ഖത്തറില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഖത്തറിനെതിരേ നടക്കുന്ന വലിയ തോതിലുള്ള മാധ്യമ പ്രചാരണങ്ങള്‍ ശരിയല്ലെന്നും അടുത്ത കാലത്തായി ഖത്തര്‍ കൈവരിച്ച വലിയ നേട്ടങ്ങളെയും പുരോഗതിയെയും നിഷേധിക്കുന്ന സമീപനമാണ് അതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം,ലോകകപ്പുമായി ബന്ധപ്പെട്ട് ജർമനി ഖത്തറിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെ നവംബർ അവസാനം 15 വർഷത്തേക്കുള്ള പ്രകൃതി വാതക കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.അഭിപ്രായഭിന്നതകൾ നിലനിൽക്കുമ്പോഴും ആരെയും ശത്രുപക്ഷത്താക്കി അകറ്റിനിർത്തുന്ന നിലപാട് ഖത്തർ സ്വീകരിക്കാറില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക