May 29, 2022
May 29, 2022
ദോഹ : ഖത്തറിലെ ഉംസലാൽ മൽസ്യ മാർക്കറ്റിൽ മത്സ്യത്തിന് ദൗർലഭ്യം നേരിടുന്നതായി റിപ്പോർട്ട്.പ്രാദേശികമായി ലഭിക്കുന്ന വലിയ ഇനം മൽസ്യങ്ങൾക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത്.ഉംസലാൽ മാർക്കറ്റിൽ പ്രതിദിനം 23 ടൺ വലിയ മത്സ്യങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.നേരത്തെ വിപണിയിൽ പ്രതിദിനം ലഭിച്ചിരുന്ന അളവിനേക്കാൾ 60 ശതമാനം കുറവാണ് ഇത്. ഒരു ദിവസം 50 മുതൽ 60 ടൺ വരെയും ചിലപ്പോൾ 100 ടണ്ണും വരെ വിപണിയിൽ എത്തിയിരുന്നു.
ശക്തമായ കാറ്റും കാലാവസ്ഥാ വ്യതിയാനവും മൂലം കഴിഞ്ഞ കുറെ ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ ബുദ്ധിമുട്ട് നേരിടുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.മോശം കാലാവസ്ഥ കാരണം കഴിഞ്ഞ ഒരാഴ്ചയായി ഏഴ് ബോട്ടുകൾ മാത്രമാണ് മത്സ്യബന്ധനത്തിനായി കടലിൽ ഇറങ്ങുന്നതെന്ന് ഉംസലാൽ മാർക്കറ്റിൽ മൽസ്യ ലേലത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞു.
അറബികൾക്ക് പ്രിയങ്കരമായ ഹമൂർ,ഷേരി,കിംഗ് ഫിഷ് തുടങ്ങിയ വലിയ ഇനം മത്സ്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ വിലയിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.മലയാളികളുടെ പ്രിയപ്പെട്ട ഇനമായ അയക്കൂറക്ക്(കിംഗ് ഫിഷ്) അമ്പത് ശതമാനം വരെ വിലവർധനവുണ്ടായതായി വ്യാപാരികൾ പറയുന്നു.ഉംസലാൽ മാർക്കറ്റിലെ റെക്കോർഡ് വിലയായ 55 ഖത്തർ റിയാലാണ് ഒരു കിലോ അയക്കൂറയ്ക്ക് ഇപ്പോൾ ഈടാക്കുന്നത്.
അതേസമയം,കാലാവസ്ഥ സ്ഥിരത കൈവരിക്കുകയും കാറ്റിന്റെ വേഗത കുറയുകയും ചെയ്യുന്നതിനാൽ അടുത്ത ദിവസങ്ങളിൽ മിക്ക മത്സ്യ ഇനങ്ങളുടെയും വില കുറയുമെന്നാണ് മത്സ്യത്തൊഴിലാളികളും വ്യാപാരികളും പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക