December 02, 2022
December 02, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ :സ്റ്റേഡിയങ്ങളിൽ അൽകഹോൾ നിരോധിച്ച നടപടി ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും ലോകകപ്പ് കാണാനെത്തിയ വനിതാ ആരാധകർ ഇപ്പോൾ സംഘാടകർക്ക് നന്ദി പറയുകയാണ്.
വാർത്തകളിൽ മനസിലാക്കിയത് പ്രകാരം ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പുറപ്പെടുമ്പോൾ ശരിക്കും ഭയപ്പെട്ടിരുന്നുവെന്നും എന്നാൽ ഇവിടെയെത്തിയപ്പോൾ അത്തരം ആശങ്കകളെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്നും അഭിപ്രായപ്പെട്ട് നിരവധി ആരാധകരാണ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയത്.
"ഞാൻ ഇവിടെ സുരക്ഷിതയായിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.ആ പരിഭ്രമത്തോടെയാണ് ഇവിടെയെത്തിയത്. ശരീരത്തിലെ തൊലി പുറത്തുകണ്ടാൽ എന്നെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലായിരുന്നു ഞാൻ.എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല.അവിശ്വസനീയമായ തരത്തിലുള്ള സുരക്ഷിതത്വമാണ് എനിക്കിവിടെ അനുഭവപ്പെടുന്നത്"-ബ്രിട്ടനിൽ നിന്നെത്തിയ നോട്ടിംഗ്‌ഹാം ഫോറസ്റ്റ് ആരാധികയും ഫുട്‌ബോളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടങ്ങൾക്കായി വാദിക്കുകയും ചെയ്യുന്ന എല്ലി മോളോസൺ എന്ന 18-കാരി ഐ.ടി.വി ന്യൂസിനോട് പറഞ്ഞു.ഇംഗ്ലണ്ടിൽ ചിലപ്പോൾ അനുഭവപ്പെട്ടേക്കാവുന്ന തുറിച്ചുനോട്ടമോ സുഖകരമല്ലാത്ത മോശം കമന്റുകളോ പോലും ഖത്തറിൽ നേരിടേണ്ടിവന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കായിക മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോരാടുകയും വനിതാ ഫുട്‌ബോളിനെ പിന്തുണയ്ക്കുന്നവർക്കായി'ഹെർ ഗെയിം ടൂ'( HerGameToo) കാമ്പെയിന് നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് എല്ലി മോളോസൺ.ഇംഗ്ലണ്ടിലെ ഗാലറികളിൽ അനുഭവപ്പെടുന്നതിനേക്കാൾ സുരക്ഷിതത്വം ഖത്തറിൽ അനുഭവപ്പെട്ടതായി അവർ തുറന്നു പറഞ്ഞു.
"ഞാൻ ഒരു തരത്തിലുള്ള നീരസവും എവിടെനിന്നും അനുഭവിച്ചിട്ടില്ല, വ്യക്തിപരമായി എന്നെ ഉദ്ദേശിച്ചു മാത്രമല്ല ഞാനിത് പറയുന്നത്.അത്തരം ഒരു സംഭവത്തിനും ഞാൻ ഖത്തറിൽ സാക്ഷ്യം വഹിച്ചില്ല. യാതൊരു ലിംഗവിവേചനവും നിങ്ങൾക്കവിടെ അനുഭവപ്പെടില്ല-"അവർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക