March 09, 2023
March 09, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് അന്താരാഷ്ട്ര സമൂഹത്തിൽ ഖത്തറിന്റെ സ്വാധീനം വർധിപ്പിക്കുമെന്ന് വിലയിരുത്തൽ.ഉപരോധം ഉൾപെടെ നിർണായക ഘട്ടങ്ങളിൽ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന വിട്ടുവീഴ്‍ചയില്ലാത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം വിദേശകാര്യ മന്ത്രിയെന്ന പദവി നിലനിർത്തിയാണ് പ്രധാനമന്ത്രിയുടെ ചുമതല കൂടി ഏറ്റെടുക്കുന്നത്.
2016 മുതൽ വിദേശകാര്യമന്ത്രിയാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ. അയൽരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഖത്തറിന്റെ നിലപാടുകൾ ശക്തമായും വിജയകരമായും അന്താരാഷ്‌ട്ര സമൂഹത്തിന് മുമ്പിൽ അവതരിപ്പിച്ചത് സൗമ്യസ്വഭാവക്കാരനായ ശൈഖ് മുഹമ്മദ് ആയിരുന്നു.അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ ആഗോള തീവ്രവാദം ഉൾപെടെയുള്ള വിഷയങ്ങളിൽ ഖത്തറിന്റെ നിലപാടുകൾ അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
"വിദേശനയവും അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനവും ഖത്തറിന് വളരെ പ്രധാനമാണ്..സുപ്രധാന ഘട്ടങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും കഴിവുതെളിയിച്ച ഒരു വിദേശകാര്യ മന്ത്രിയെ പ്രധാനമന്ത്രിയാക്കുക വഴി വ്യക്തമായ സന്ദേശമാണ് ഭരണാധികാരികൾ നൽകുന്നത്," ഖത്തർ യൂണിവേഴ്സിറ്റിയിലെ ഗൾഫ് സ്റ്റഡീസ് സെന്റർ ഡയറക്ടർ മഹജൂബ് സുവെയരി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
ഉപരോധത്തിനും ഫിഫ ലോകകപ്പിനും ശേഷം പുതിയ നിയമനത്തിലൂടെ ഖത്തർ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ലണ്ടനിലെ കിംഗ്സ് കോളേജ് പ്രൊഫസർ ആൻഡ്രെസ്സ് ക്രിഗ് പറഞ്ഞു.
വേൾഡ് കപ്പ് സുരക്ഷാ ചീഫ് ആയിരുന്ന ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയാണ് പുതിയ ആഭ്യന്തര മന്ത്രി.മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയായിരുന്നു നേരത്തെ ആഭ്യന്തര മന്ത്രി.
ചൊവ്വാഴ്ച രാവിലെയാണ് അമീറിന്റെ സാന്നിധ്യത്തിൽ അമീരി ദിവാനിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9