October 20, 2022
October 20, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ വിനിമയ നിരക്കില്‍ വീണ്ടും കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യന്‍ രൂപയെത്തിയത്.
ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഒരു യു.എ.ഇ ദിര്‍ഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു.
മസ്കത്ത് റിയാലിന്‍റെ വിനിമയനിരക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ ഒരു റിയാലിന് 215 രൂപ എന്ന നിരക്കിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയക്കുന്നവര്‍ ആയിരം രൂപക്ക് 4.652 റിയാല്‍ നല്‍കിയാല്‍ മതിയാവും.
ഒരു ഖത്തർ റിയാലിന് 22 രൂപ 73 പൈസക്ക് മുകളിലാണ് ഇന്നത്തെ നിരക്ക്.കുവൈത്തി ദിനാറിന് 266 രൂപ 29 പൈസ വരെ എത്തി.വിനിമയനിരക്ക് സര്‍വകാല റെക്കോഡിലെത്തിയിട്ടും ബുധനാഴ്ച വൈകുന്നേരം വിനിമയ സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.
അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതും വിദേശ നിക്ഷേപകര്‍ ഇന്ത്യ വിട്ടതുമാണ് രൂപയുടെ മൂല്യം കുറയാന്‍ പ്രധാന കാരണം. എണ്ണവില വര്‍ധിക്കുന്നതും മറ്റൊരു പ്രധാന കാരണമാണ്. അമേരിക്കന്‍ ഡോളര്‍ മറ്റു കറന്‍സികളെ അപേക്ഷിച്ച് ശക്തി പ്രാപിക്കുകയാണ്. ആറ് പ്രധാന കറന്‍സികളെ അപേക്ഷിച്ച് ഡോളര്‍ ഇന്‍റക്സ് 0.31 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 112.48 ആണ് ഡോളര്‍ ഇന്‍റക്സ്. ഡോളര്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് ചൊവ്വാഴ്ച 153.40 കോടി രൂപയാണ് പിന്‍വലിച്ചത്.
എണ്ണവില വര്‍ധിക്കാനുള്ള സാധ്യതയും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒപെക് അംഗരാജ്യങ്ങളും അവയുടെ സഖ്യരാജ്യങ്ങളും എണ്ണ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ ഒപെക് രാജ്യങ്ങള്‍ക്ക് സമ്മര്‍ദമുണ്ടായിട്ടും അത് ഫലിച്ചിട്ടില്ല. എല്ലാ എണ്ണ ഉല്‍പാദന രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചതോടെ ഒപെക് നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും.
അതിനാല്‍ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യത തന്നെയാണുള്ളത്. ഇത് ഇന്ത്യന്‍ രൂപയെ വീണ്ടും പരിക്കേല്‍പിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക