December 23, 2022
December 23, 2022
ന്യൂസ്റൂം ബ്യുറോ
ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആഘോഷപരിപാടിയിൽ സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേയുടെ പിച്ചിലേക്കുള്ള അനധികൃത പ്രവേശനത്തെ കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചു. സാൾട്ട് ബേ എന്ന് അറിയപ്പെടുന്ന ടർക്കിഷ് സംരംഭകനായ നസ്രെത് ഗോക്‌സെ അർജന്റീന താരങ്ങൾക്കൊപ്പം ആവേശത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ട്രോഫി പിടിച്ച് ചുംബിക്കുകയും ചെയ്തിരുന്നു. മെസ്സിയുടെ കൈയിൽ രണ്ടുതവണ പിടിച്ചുകൊണ്ടു അനാവശ്യ ശ്രദ്ധ നേടിയെടുക്കാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തികൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
എയ്ഞ്ചൽ ഡി മരിയ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരോടൊപ്പം അദ്ദേഹം ഫോട്ടോയെടുക്കുകയും മറ്റൊരു കളിക്കാരന്റെ മെഡലിലിൽ പല്ല് കൊണ്ട് കടിക്കുകയും ചെയ്തിരുന്നു. ലോകകപ്പ് ട്രോഫി ടൂർണമെന്റ് ജേതാക്കൾക്കും ഫിഫ ഉദ്യോഗസ്ഥർക്കും രാഷ്ട്രത്തലവൻമാർക്കും മാത്രമേ കയ്യിലെടുക്കാനോ തൊടാനോ പാടുള്ളൂ എന്ന ഫിഫ നിയമങ്ങളാണ് ഇദ്ദേഹം ലംഘിച്ചിരിക്കുന്നത്.
ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിന് ശേഷം ചില വ്യക്തികൾ എങ്ങനെയാണ് പിച്ചിലേക്ക് അനാവശ്യ പ്രവേശനം നേടിയതെന്ന് അന്വേഷിച്ച്, ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫിഫ വക്താവ് ബിബിസിയോട് പറഞ്ഞു.
ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽസും ലണ്ടനിലെ സ്വിഷ് നൈറ്റ്സ്ബ്രിഡ്ജും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആഡംബര ഭക്ഷണശാല ശൃംഖലയുടെ ഉടമയാണ് 39 കാരനായ സാൾട്ട് ബേ. നേരത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കൊപ്പം ഒരു മത്സരത്തിൽ ഇരിക്കുന്ന വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക