November 16, 2022
November 16, 2022
അൻവർ പാലേരി
ദോഹ : ലോകകപ്പിനായി ഖത്തറിൽ എത്തുന്ന വിദേശ ടീമുകൾ മലയാളികളുടെ ആരാധനയും ആവേശവും കണ്ട് അക്ഷരാർത്ഥത്തിൽ കണ്ണ് തള്ളിയിരിക്കുകയാണ്."ഇറ്റ് ഈസ് കമിംഗ് ഹോം" എന്ന ആർപ്പുവിളികൾക്ക് നടുവിലൂടെയാണ് ഇംഗ്ലണ്ട് ടീം കഴിഞ്ഞ ദിവസം സൂഖ് അൽ വക്ര ഹോട്ടലിൽ എത്തിയത് .എന്നാൽ മലയാളികളുടെ രക്തത്തിൽ ഫുട്‍ബോൾ എത്രത്തോളം അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് തിരിച്ചറിയാത്ത ചില വിദേശ മാധ്യമങ്ങളും താരങ്ങളും ഖത്തർ പണം നൽകി ആരാധകരെ പറഞ്ഞുവിടുകയാണോ എന്നും സംശയിക്കുന്നുണ്ട്.
ഇത്രയധികം ഇന്ത്യക്കാർ ഇംഗ്ലണ്ടിനെ എന്തിന് പിന്തുണക്കണമെന്ന്ആശ്ചര്യപ്പെട്ട പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്റെ റിപ്പോർട്ടറോട് സാജിദ് എന്ന മലയാളിയായ മെക്കാനിക്കൽ എഞ്ചിനിയർ പറഞ്ഞത് ഇങ്ങനെ :
"ഞങ്ങൾ വർഷങ്ങളായി ഇംഗ്ലണ്ടിന്റെ ആരാധകരാണ്.എന്റെ പ്രിയപ്പെട്ട കളിക്കാരൻ ഡേവിഡ് ബെക്കാം ആയിരുന്നു, എന്നാൽ ഇപ്പോൾ അത് ബുക്കായോ സാക്കയാണ്.ഇംഗ്ലണ്ടിനെ പിന്തുണയ്ക്കാൻ ആരെങ്കിലും ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്താൽ ഞങ്ങളത് നി രസിക്കും.ഞങ്ങൾ യഥാർത്ഥ ആരാധകരാണ്. ഞങ്ങളിൽ പലരും ബെക്കാമിനെയും മൈക്കൽ ഓവനെയും കണ്ടാണ് വളർന്നത്. ഞങ്ങളുടെ സ്നേഹം ഈ ടീമിനോടാണ്."
ഖത്തറിലെ ഇന്ത്യക്കാർക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ളത് അർജന്റീനക്കും അതുകഴിഞ്ഞാൽ ബ്രസീലിനും പിന്നെ ഇംഗ്ലണ്ടിനാണെന്നും അദ്ദേഹം പറഞ്ഞു.
"ആരും ഞങ്ങൾക്ക് പണം നൽകിയിട്ടില്ല. എല്ലാം ഫേക് ന്യൂസ്. ഞങ്ങൾ കട്ട ഇംഗ്ലണ്ട് ഫാൻസ് ആണ്," സാജിദ് പറഞ്ഞു. കേരളത്തിൽ കയ്‌നിന്റെ വലിയ കട്ട് ഔട്ടുകളും ചുമരെഴുത്തും ആയിരം അംഗങ്ങൾ ഉള്ള ഇംഗ്ലണ്ട് ഫാൻസിന്റെ വാട്ട്സ് ഗ്രൂപ്പും സാജിദ് റിപോർട്ടറെ കാണിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ദോഹയിൽ നടന്ന അർജന്റീന ഫാൻസ് റാലിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.തൊട്ടുപിന്നാലെ തിങ്കളാഴ്ച്ച ലുസൈൽ ബൊളിവാഡിൽ ഖത്തർ ദേശീയ ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മലയാളികൾ നടത്തിയ ഐക്യദാർഢ്യ റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്.ഇതിനു പിന്നാലെ ഖത്തർ ഇന്ത്യക്കാർക്ക് പണം നൽകി ആരാധകരെ കൂട്ടുകയാണെന്ന് ചില പാശ്ചാത്യൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു.എന്നാൽ മലയാളികളുടെ ആവേശവും ആരാധനയും നേരിൽകാണുന്ന വിദേശ ടീമുകൾ ഇപ്പോൾ നിലപാട് മാറ്റുകയാണ്.മലയാളികളുടെ ഫുട്‍ബോൾ ആവേശത്തിന് ആർക്കും വിലയിടാൻ കഴിയില്ലെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.അങ്ങനെ മലയാളികളുടെ കാൽപന്തുകളിയോടുള്ള ആരാധന ലോകം മുഴുവൻ അറിയപ്പെടാൻ കൂടി ഖത്തർ ലോകകപ്പ് വഴിയൊരുക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക