April 27, 2021
April 27, 2021
ദുബായ് / ഖത്തർ : ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ ജീവൻ പിടിച്ചുനിർത്താനുള്ള ഓക്സിജൻ ലഭ്യമല്ലെന്ന വാർത്തകൾ പുറത്തുവന്നതോടെ ഇന്ത്യക്ക് സഹായവുമായി കൂടുതൽ ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി.എൺപത് മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും അടങ്ങുന്ന കണ്ടൈയ്നറുകളുമാണ് സൗദിയിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തു നിന്ന് ഇവ കയറ്റിയയക്കുന്ന ടാങ്കറുകളുടെ ചിത്രങ്ങൾ സൗദി എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.. അദാനി ഗ്രൂപ്പുമായി സഹകരിച്ചാണ് ആദ്യഘട്ട സഹായം അടിയന്തരമായി സൗദി ഇന്ത്യയിലേക്ക് അയച്ചത്.ഇതിനുപുറമേ എംഎസ് ലിൻഡെ ഗ്രൂപ്പിന്റെ സഹായത്തോടെ 5,000 മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ സിലിണ്ടറുകൾ കൂടി ഉടൻ കയറ്റിയയക്കുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു പിന്നാലെ,യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുകയായിരുന്നു. ഓക്സിജൻ കണ്ടെയ്നർ അയക്കാനുള്ള വിമാനം ഇന്ത്യയിൽ നിന്ന് ഉടൻ ദുബായിലെത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നെത്തിയ വിമാനത്തിൽ യുഎഇ ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ അയച്ചത്.യുഎഇയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ ബുർജ് ഖലീഫ ഞായറാഴ്ച ഇന്ത്യൻ ദേശീയപതാകയുടെ നിറമണിഞ്ഞിരുന്നു.
ക്രയോജനിക് ടാങ്ക് അയച്ചാൽ ഓക്‌സിജൻ എത്തിക്കാൻ തയ്യാറാണ് എന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തർ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനി ഗസാൽ ക്യു എസ് സി ആണ് സന്നദ്ധത പ്രകടിപ്പിച്ചത്.ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ് ഗിരീഷ് കുമാർ മുൻകൈയെടുത്താണ് ഇതിനുള്ള വഴിയൊരുക്കിയത്. ഒരു ദിവസം 60 മെട്രിക് ടൺ നൽകാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. ക്രയോജനിക് സ്റ്റോറേജ് വെസലുകൾ ഇന്ത്യ എത്തിച്ചാൽ 20,000 ലിറ്റർ തോതിൽ 60,000 ലിറ്റർ ദ്രവീകൃത ഓക്സിജൻ ഒരുദിവസം തന്നെ കപ്പൽ മാർഗം കയറ്റി അയക്കാമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. വിമാന മാർഗം ടാങ്കുകൾ മൂന്നര മണിക്കൂറിനുള്ളിൽ ഖത്തറിലെത്തിക്കാൻ കഴിയും.
ഇതിനു പിന്നാലെ കുവൈത്തും ബഹ്‌റൈനും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഓക്‌സിജൻ സിലിണ്ടറുകളും മറ്റു സഹായങ്ങളും അയയ്ക്കാൻ കുവൈത്ത് തീരുമാനിച്ചത്. ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കുവൈത്ത് വ്യക്തമാക്കി.
ഇന്ത്യയ്ക്ക് ഓക്‌സിജനും മറ്റു മെഡിക്കൽ ഉപകരണങ്ങളും നൽകുമെന്ന് ബഹ്‌റൈനും വ്യക്തമാക്കി. പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബഹ്‌റൈന്റെ തീരുമാനം. കോവിഡിൽ മരിച്ചവർക്ക് മന്ത്രിസഭ അനുശോചനവും രേഖപ്പെടുത്തി. അറബ് രാജ്യങ്ങൾക്ക് പുറമേ, ചൈന, സിംഗപൂർ, റഷ്യ, പാകിസ്താൻ, യു.കെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, യുഎസ്, ആസ്‌ട്രേലിയ, സിംഗപൂര്‍, ഡെന്മാര്‍ക്ക്, ഹോങ്കോങ്, ഇറാന്‍, കനഡ, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്രങ്ങളും ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക