December 23, 2022
December 23, 2022
ന്യൂസ്‌റൂം ബ്യുറോ
കഠ്മണ്ഡു∙ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽനിന്നും മോചിതനായി. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്.
അമേരിക്കൻ സഞ്ചാരികളുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 2003 മുതൽ കഠ്മണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75 ശതമാനം പൂർത്തിയായാൽ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളിൽ.
സുപ്രീം കോടതിയുടെ തീരുമാനത്തെ ദീർഘകാലം ശോഭരാജിന്റെ കേസുകൾ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു. സർക്കാർ തീരുമാനമെടുക്കാതിരുന്നതുമൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്നും ശകുന്തള ചൂണ്ടിക്കാട്ടി. ശകുന്തളയുടെ മകൾ നിഹിതയെ ശോഭരാജ് ജയിലിൽ വച്ച് വിവാഹം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍- വിയറ്റ്നാമീസ് രക്ഷിതാക്കളുടെ മകനായ ഫ്രഞ്ച് പൗരനാണ് ശോഭരാജ്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ നേപ്പാളിലേക്ക് കടന്നത്. 1975ല്‍ യാത്രക്കാരായ യു എസ് പൗരന്‍ കോണി ജോ ബോറോന്‍സിച്ചിനെയും (29) കാമുകി ലോറന്റ് കാരിയറിനെയും (26) അതേവര്‍ഷം തന്നെ കാഠ്മണ്ഡു, ഭക്തപൂര്‍ എന്നിവിടങ്ങളിലെ ദമ്പതികളെയും കൊലപ്പെടുത്തിയിരുന്നു. 'ബിക്കിനി കില്ലര്‍', 'ദ സ്പ്ലിറ്റിങ് കില്ലര്‍', 'ദ സെര്‍പന്റ്' തുടങ്ങി പല പേരുകളില്‍ ചാള്‍സ് ശോഭരാജ് അറിയപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക