October 21, 2021
October 21, 2021
ദോഹ: ലണ്ടനിൽ കാറപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ഖത്തർ രാജകുടുംബാംഗം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.ബക്കിംഗ്ഹാം കൊട്ടാരത്തിന് സമീപം കാൽനട യാത്രക്കാരനായ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സുപ്രധാന വിധിയുണ്ടായത്.സംഭവം ബ്രിട്ടീഷ് മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു,.രാജകുടുംബാംഗത്തിന് കോടതി എട്ടു മാസം തടവ് ശിക്ഷയാണ് വിധിച്ചതെങ്കിലും രണ്ട് വർഷത്തിന് ശേഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇദ്ദേഹത്തിനെതിരേ 25,000 പൗണ്ട് പിഴയും ഇംഗ്ലണ്ടിലെ റോഡുകളിൽ മൂന്ന് വർഷത്തെ വിലക്കും ലണ്ടനിലെ കോമൺ സെർജന്റ് കോടതി ജഡ്ജി റിച്ചാർഡ് മാർക്സ് ക്യുസി വിധിച്ചു.
ബക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ട്രാഫിക് ലൈറ്റ് മുറിച്ചു കടക്കുകയായിരുന്ന ചാൾസ് റോബർട്ട്സ് (66) ആണ് രാജകുടുംബാംഗം ഓടിച്ച പുതിയ റോൾസ് റോയ്‌സ് ഇടിച്ചു കൊല്ലപ്പെട്ടത്. കാൽനടയാത്രക്കാരനെ അമിതവേഗത്തിൽ വന്ന തന്റെ റോൾസ് റോയ്സ് കാർ ഇടിച്ചതായി കേസിൽ പ്രതിയായ ഖത്തർ രാജകുടുംബാംഗം സമ്മതിച്ചു.
അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ 50 മൈൽ വേഗതയിലാണ് ഇദ്ദേഹം കാറോടിച്ചിരുന്നത്. സിഗ്നലിൽ കാത്തിരുന്ന കാർ പച്ച തെളിഞ്ഞതോടെ അതിവേഗതയിൽ ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. തൊട്ടപ്പുറത്ത് റോഡ് മുറിച്ചു കിടക്കുകയായിരുന്ന വയോധികനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 2019 ആഗസ്റ്റ് 22-നാണ് കേസിനാസ്പദമായ അപകടമുണ്ടായത്.അപകടത്തിന് മൂന്നാഴ്ച മുമ്പാണ് രാജകുടുംബാംഗം ഖത്തറിൽ നിന്ന് തന്റെ കാർ യു.കെ.യിൽ എത്തിച്ചത്.
ഖത്തർ ഭരിക്കുന്ന രാജകുടുംബത്തിലെ അംഗമാണ് പ്രതി. കാൽനടയാത്രക്കാരൻ മുന്നറിയിപ്പില്ലാതെ തന്റെ കാറിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നെന്നും അദ്ദേഹത്തിനെ താൻ കണ്ടില്ലെന്നുമാണ് അപകടത്തിന് ശേഷം പ്രതി പോലീസിനു നൽകിയ മൊഴിയെന്ന് പ്രോസിക്യൂട്ടർ ഫിലിപ്പ് മക്ഗീ പറഞ്ഞു.അപകടം സംഭവിച്ച കാർ രാജകുടുംബാംഗം വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക