January 13, 2023
January 13, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ നാഷണൽ ബാങ്ക് ലണ്ടൻ ബ്രാഞ്ചിലെ ജനറൽ മാനേജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബ്രിട്ടീഷ് ക്രിമിനൽ കോടതി വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തി.കൊലയാളിയുടെ കുറ്റസമ്മതവും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ മദ്യപിച്ചെത്തിയ അപരിചിതനാണ് കൊലക്ക് പിന്നിലെന്ന് കോടതി വെളിപ്പെടുത്തി.
ലണ്ടനിലെ റെസ്റ്റോറന്റിൽ രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന പോൾ മേസണെ (52) മദ്യപിച്ചെത്തിയ സ്റ്റീവൻ അല്ലൻ (34) എന്ന യുവാവ് കൊലപ്പെടുത്തിയതായും മൊബൈൽ മോഷ്ടിച്ചുവെന്ന് സംശയിച്ചാണ് സ്റ്റീവൻ പോൾ മേസണെ ആക്രമിച്ചതെന്നും പ്രോസിക്യൂഷൻ കോടതിൽ വ്യക്തമാക്കി.
2020 ഡിസംബർ 15 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോൾ ആറ് മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോളിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ക്ഷതമേറ്റ തലയോട്ടിയുടെ ഒരു ഭാഗത്ത് ഓപ്പറേഷനിലൂടെ ടൈറ്റാനിയം ഷീറ്റ് വച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ കോടതിൽ വ്യക്തമാക്കി.
റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് ഒരു സുഹൃത്തിനെ ടാക്സിയിൽ കയറ്റിയ ശേഷം വീട്ടിലേക്ക് നടക്കുകയായിരുന്ന പോളിനെ പെട്ടെന്ന് റോഡിന് എതിർവശത്തു നിന്ന് വന്ന സ്റ്റീവൻ ആക്രമിക്കുകയായിരുന്നു. പോളിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ സ്റ്റീവൻ ശ്രമിച്ചെന്നും തുടർച്ചയായി ഇടിച്ചെന്നും മുഖത്ത് നിന്ന് രക്തമൊലിച്ച് നിലത്തുവീണ പോൾ ബോധരഹിതനായെന്നും പോലീസ് റിപ്പോർട്ട് പറയുന്നു.
തൻ്റെ സുഹൃത്തിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി ആരോപിച്ചാണ് പോളിനെ സ്റ്റീവൻ ആക്രമിച്ചത്. നിലത്തു വീണ പോളിന്റെ തല റോഡിൽ ഇടിച്ചതായും അപ്പോഴും കയ്യിൽ ഫോണുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
രക്ഷപ്പെട്ട സ്റ്റീവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.ഖത്തർ നാഷണൽ ബാങ്ക് ലണ്ടൻ ബ്രാഞ്ചിലെ ജനറൽ മാനേജർ ആയിരുന്നു പോൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക