May 12, 2021
May 12, 2021
ദോഹ: ഗസാ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ഖത്തരി കമ്മിറ്റിയുടെ തലവന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിയുടെ ആസ്ഥാനത്തിന് സമീപം ഇസ്രായേല്‍ ബോംബാക്രമണം. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റഷ്യ ടുഡേ റിപോര്‍ട്ട് ചെയ്തു.എന്നാൽ സംഭവത്തില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.
തിങ്കളാഴ്ച്ച മുതല്‍ ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇതിനകം 13 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 43 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 300ലേറെ പേര്‍ക്ക് പരിക്കേറ്റു. ഫലസ്തീന്‍ സായുധ സംഘങ്ങളുടെയും സുരക്ഷാ, പോലിസ് സേനയുടെയും നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.
ഇതിനിടെ, സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ഇസ്രായേലിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് - നമ്പർ : +972549444120.
ഹമാസ് തിരിച്ചടിക്കുന്നു
അതേസമയം, ഹമാസ് നടത്തുന്ന തിരിച്ചടിയില്‍ അശ്കലോണില്‍ വലിയ നാശനഷ്ടമുണ്ടായതായി ജറുസലേം ബ്രിഗേഡ്‌സ് റിപോര്‍ട്ട് ചെയ്തു. എലിയാത്തിനും അശ്കലോണിനും ഇടയിലുള്ള എണ്ണപൈപ്പ് ലൈനില്‍ റോക്കറ്റ് പതിച്ചതിനെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായി. ഹമാസിന്റെ റോക്കറ്റാക്രമണത്തെ തടയാന്‍ അയേണ്‍ ഡോം എന്ന അത്യാധുനിക സംവിധാനം ഇസ്രായേല്‍ സജ്ജകരിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഇസ്രായേല്‍ പ്രദേശങ്ങളില്‍ റോക്കറ്റുകള്‍ പതിക്കുന്നത്. ആക്രമണത്തില്‍ അഞ്ച് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാവാൻ :https://www.facebook.com/groups/Newsroomclub