September 09, 2019
September 09, 2019
ദോഹ: ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്ന് നടത്തിയ മനുഷ്യാവകാശ ലംഘന പരാതികള്‍ പരിഹരിച്ചതായുള്ള സൗദിയുടെ പ്രസ്താവന ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി തള്ളി.സൗദിയുടെ പ്രസ്താവന പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് നാഷനല്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മിറ്റി(എന്‍.എച്ച്.ആര്‍.സി) ആരോപിച്ചു. പീഡനങ്ങളെയും ഉപരോധത്തെയും മറ്റ് ഏകപക്ഷീയമായ നടപടികളെയും ന്യായീകരിക്കാനുള്ള തെറ്റായ വാദങ്ങൾ മുന്നോട്ടുവയ്ക്കുകയാണു സൗദി ചെയ്യുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.ഉപരോധം സംബന്ധിച്ച് സൗദി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തോടുള്ള പ്രതികരണത്തിലാണ് ദേശീയ മനുഷ്യാവകാശ സമിതി ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യാവകാശ ലംഘനങ്ങൾക്ക് പരിഹാരം കാണുകയും ഉപരോധം പിന്‍വലിച്ച് ഇരകള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്നും പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ശ്രമം സൗദിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ എന്‍.എച്ച്.ആര്‍.സിയും രാജ്യാന്തര സംഘടനകളും അനുകൂലമായ നടപടികൾ പ്രതീക്ഷിച്ചിരിക്കുമ്പോൾ തെറ്റായ ന്യായങ്ങള്‍ നിരത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സൗദി ചെയ്യുന്നത്. ഉപരോധത്തെ തുടര്‍ന്ന് ഉന്നയിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിച്ചതായാണ് സൗദി അവകാശപ്പെടുന്നത്. തെറ്റായ കണക്കുകള്‍ നിരത്തി അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാനുള്ള വ്യര്‍ത്ഥമായ ശ്രമമാണ് സൗദിയുടേത്-എന്‍.എച്ച്.ആര്‍.സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നേരെ സൗദി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇത്തരം പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. വസ്തുതകള്‍ മറച്ചുവയ്ക്കാനുള്ള സൗദി അധികൃതരുടെ ശ്രമം നടക്കാന്‍ പോകുന്നില്ലെന്നും സമിതി വ്യക്തമാക്കി.