November 09, 2022
November 09, 2022
അൻവർ പാലേരി
ദോഹ : കേരളത്തിൽ നിർമിച്ച് ഖത്തറിൽ എത്തിച്ച ലോകത്തെ ഏറ്റവും വലിയ ഫുട്‍ബോൾ ബൂട്ട് സാംസ്കാരിക,പൈതൃക കേന്ദ്രമായ കത്താറയിൽ പ്രദർശിപ്പിക്കുന്നു.പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷനൽ കത്താറ ഡിപ്ലോമസിയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
നവംബർ 14ന് തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന അനാച്ഛാദന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിന് മുന്നോടിയായി ഇന്ത്യൻ കൾച്ചറൽ സെന്ററുമായി സഹകരിച്ച് ഘോഷയാത്രയും സംഘടിപ്പിക്കും.
പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം. ദിലീഫിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ബൂട്ട് ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിൽ പ്രദർശിപ്പിക്കുന്നതിനായി കോഴിക്കോട്ടു നിന്ന് കഴിഞ്ഞയാഴ്ചയാണ് ദോഹയിൽ എത്തിയത്.പതിനേഴടി നീളവും ആറടി ഉയരവുമുള്ള ഭീമൻ ബൂട്ട് ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് ബൂട്ട് നിർമിച്ചിരിക്കുന്നത്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കോഴിക്കോട് ബീച്ചിൽ പ്രദർശിപ്പിച്ചിരുന്നു.
കായിക വിനോദം എന്ന നിലയിൽ മനുഷ്യരും രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇണക്കിചേർക്കാൻ ഫുട്‍ബോൾ നൽകുന്ന സംഭാവനകൾ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.പശ്ചിമേഷ്യയിൽ നടക്കുന്ന പ്രഥമ ലോകകപ്പിന് ഖത്തർ വേദിയാകുമ്പോൾ നൂറ്റാണ്ടുകളുടെ ഫുട്‍ബോൾ പാരമ്പര്യമുള്ള ഇന്ത്യയിൽ നിന്ന് മലയാളികൾ നൽകുന്ന സാംസ്കാരിക പങ്കാളിത്തമാണ് ബൂട്ട് പ്രദർശനമെന്നും സംഘാടകർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കത്താറ പബ്ലിക് ഡിപ്ലോമസി സി.ഇ.ഒ ദാർവിഷ് അഹമ്മദ് അൽ ഷബാനി,ഐസിസി പ്രസിഡണ്ട് പി.എൻ ബാബുരാജൻ,ഫോക്കസ് ഇന്റർനാഷണൽ സി.ഇ.ഒ ഷമീർ വലിയവീട്ടിൽ,സി.എഫ്.ഒ മുഹമ്മദ് റിയാസ്,ഈവന്റ്സ് ഡയറക്റ്റർ അസ്‌കർ റഹ്‌മാൻ,ഖത്തർ റീജിയണൽ സി.ഇ.ഒ ഹാരിസ് പി.ടി,എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.ഇന്ത്യയിലെ പ്രമുഖ ബിരിയാണി അരി നിർമാതാക്കളും ജീരകശാല അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഐമാക്സ് ഗോൾഡ് റൈസ് ഇൻഡസ്ട്രീസ് ആണ് ബൂട്ട് നിർമിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക