May 09, 2023
May 09, 2023
ന്യൂസ്‌റൂം ബ്യുറോ
ലണ്ടൻ:ഉപരോധ കാലയളവിൽ ഖത്തറിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ബാങ്കിന് ബ്രിട്ടീഷ് റെഗുലേറ്ററി അതോറിറ്റി 10 മില്യൺ പൗണ്ട് (46 മില്യൺ റിയാൽ) പിഴ ചുമത്തി.
ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ സമയത്താണ് ഖത്തറിന്റെ കറൻസി തകർക്കാൻ ബാങ്ക് ഗൂഢാലോചന നടത്തിയത്.
ഖത്തർ റിയാലിന്റെ മൂല്യം കുറക്കാനും ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനുമുള്ള വ്യാപാര തന്ത്രങ്ങൾ ആവിഷ്‌കരിച്ചതിനുമാണ് ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഹവില്ലാൻഡ് എന്ന സ്വകാര്യ ബാങ്കിന് റെഗുലേറ്ററി അതോറിറ്റി പിഴ ചുമത്തിയത്.ഖത്തറിനോട് ശത്രുതയുള്ള അയൽ രാജ്യങ്ങളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ബാങ്ക് പ്രവർത്തിച്ചതെന്നും റെഗുലേറ്ററി അതോറിറ്റി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ബാങ്കിന്റെ മുൻ ബ്രിട്ടീഷ് മാനേജർ ബോസ് എഡ്മണ്ട് റോളണ്ട്, മുൻ സീനിയർ മാനേജർ ഡേവിഡ് വെല്ലർ, ലണ്ടൻ ആസ്ഥാനമായുള്ള മുൻ ജീവനക്കാരൻ വ്‌ളാഡിമിർ ബൊലേലി എന്നിവർക്ക് 400,000 പൗണ്ടിലധികം പിഴ ചുമത്തുകയും ബ്രിട്ടനിൽ സാമ്പത്തിക മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.2017 സെപ്റ്റംബറിനും നവംബറിനുമിടയിൽ ഖത്തറിന്റെ കറൻസി തകർക്കാൻ ലക്ഷ്യമിട്ട് ബാങ്ക് ഹവില്ലാൻഡ് വ്യാപാര തന്ത്രങ്ങൾ ആവിഷ്കരിച്ചതായി റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി
നിയമവിരുദ്ധമായി ഉപരോധം ഏർപ്പെടുത്തിയതിന് എതിരെ ഖത്തർ അന്താരാഷ്‌ട്ര തലത്തിൽ നടത്തിയ നിയമ പോരാട്ടങ്ങളെല്ലാം വിജയിക്കുകയും മൂന്നര വർഷത്തെ ചെറുത്തുനിൽപിന് ശേഷം സൗദിയിലെ അൽ ഉലയിൽ ചേർന്ന ഉച്ചകോടിയിൽ ഉപരോധം പിൻവലിക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL