July 09, 2023
July 09, 2023
അൻവർ പാലേരി
ദോഹ : ഗൾഫ് ഉപരോധവും കോവിഡ് വ്യാപനവുമുണ്ടാക്കിയ വർഷങ്ങൾ നീണ്ട പ്രതിസന്ധിക്കു ശേഷം 2022 ഫിഫ ലോകകപ്പിന് ശേഷമെങ്കിലും 'എല്ലാം ശരിയാവും' എന്ന ഖത്തറിലെ പ്രവാസി നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു.രാജ്യത്തെ വർധിച്ച കെട്ടിട വാടക തന്നെയാണ് പ്രത്യേകിച്ച് ചെറുകിട കച്ചവടക്കാർക്ക് വരെ പ്രതിസന്ധിയാകുന്നത്.ലോകകപ്പിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി നടന്ന റോഡ് നിർമാണവും അറ്റകുറ്റ പണികളും കാരണം നട്ടെല്ലൊടിഞ്ഞ വ്യാപാരികൾ ലോകകപ്പ് കഴിഞ്ഞാലെങ്കിലും കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വാടക കുറക്കാനുള്ള യാതൊരു നീക്കവും ഉണ്ടാകാത്തതിൽ കടുത്ത നിരാശയിലാണ്.
ഖത്തറിലെ ഒരു സ്ട്രീറ്റിൽ അടഞ്ഞുകിടക്കുന്ന കടകളുടെ ദൃശ്യങ്ങൾ ഈയിടെ ഒരു പ്രമുഖ അറബ് യൂട്യൂബർ പങ്കുവെച്ചത് വൈറലായിരുന്നു.ദോഹ ന്യൂസ് തങ്ങളുടെ ട്വിറ്റർ പേജിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.ഡോ.ഹമൂദ് എന്ന യൂട്യൂബറാണ് അടഞ്ഞുകിടക്കുന്ന റെസ്റ്റോറന്റിന്റെയും കഫെയുടെയും ലോൺഡ്രിയുടെയും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് തന്റെ ആശങ്കകൾ പങ്കുവെച്ചത്.
"വാടക വർദ്ധന കാരണം നമ്മൾ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ഈ രണ്ട് കടകളും എന്റെ അടുത്താണ്. അവ അടച്ചിരിക്കുന്നു. ഒരു ലോണ്ടറി കടയും റെസ്റ്റോറന്റും അടച്ചിരിക്കുന്നു. മുമ്പ് അടച്ചിട്ടിരുന്ന മറ്റൊരു കട ഇവിടെയുണ്ട് പുതിയ ഉടമയും അത് അടച്ചു," കടകളിലൂടെ ക്യാമറ ഓടിച്ചുകൊണ്ട് വിഡിയോ പറയുന്നു.ഇങ്ങനെ കടകൾ അടച്ചിടേണ്ടിവരുന്നതിന്റെ കാരണങ്ങൾ വാണിജ്യ മന്ത്രലയം പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അതേസമയം,ഹയ കാർഡിൽ ഇന്ത്യക്കാർ ഉൾപെടെ സന്ദർശകരുടെ ഒഴുക്കുകൂടി തുടങ്ങിയതോടെ താമസ വാടകയും ഗണ്യമായി ഉയർന്നിരിക്കുകയാണ്.അശാസ്ത്രീയമായി വിഭജിച്ചു നൽകുന്ന മുറികളിൽ ശരിയായ വെന്റിലേഷൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് പലരും താമസിക്കുന്നത്.അന്തരീക്ഷത്തിലെ താപനില കൂടിയതോടെ തീപിടുത്തം അടക്കമുള്ള അപകടങ്ങൾക്ക് ഇതിടയാക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe