December 06, 2022
December 06, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ട ഖത്തർ ലോകകപ്പ് സംഘാടന മികവ് കൊണ്ട് ലോകത്തിന്റെ കയ്യടി നേടുന്നതിനിടെ ഖത്തറിന്റെ ഈ രംഗത്തെ വൈദഗ്ദ്യം ഉപയോഗപ്പെടുത്താനൊരുങ്ങി അമേരിക്ക.ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വൈദഗ്ധ്യം കൈമാറാന്‍ ഖത്തറുമായി അമേരിക്ക ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായാണ് 2026ലെ ഫിഫ ലോകകപ്പിന് വേദിയാകുന്നത്.
ന്യൂജേഴ്സി, അറ്റ്ലാന്‍റ, ലോസ് ഏഞ്ചല്‍സ് എന്നിങ്ങനെ വിവിധ യുഎസ് സ്റ്റേറ്റുകളില്‍ മത്സരങ്ങള്‍ നടക്കുമെന്നതിനാല്‍ മെട്രോ സംവിധാനം എങ്ങിനെ സജ്ജീകരിക്കണമെന്ന കാര്യത്തില്‍ ഖത്തറിന്റെ അനുഭവം യുഎസ്സിന് പാഠമാവും. സഹ സംഘാടകരായ കാനഡയിലും മെക്സിക്കോയിലും ഖത്തര്‍ മാതൃക പിന്തുടരാനാണ് തീരുമാനം.
അടുത്ത ലോകകപ്പില്‍ നിലവിലെ ഫോര്‍മാറ്റിനേക്കാള്‍ 16 ടീമുകള്‍ കൂടുതലായി 48 ടീമുകള്‍ പങ്കെടുക്കും. അതുകൊണ്ടു തന്നെ ജനക്കൂട്ടത്തെയും സ്റ്റേഡിയങ്ങളിലെ കാണികളെയും നിയന്ത്രിക്കുന്നതിലും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും ഖത്തറിന്റെ അനുഭവവും വൈദഗ്ധ്യവും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തുണയാവുമെന്ന് യുഎസ്- ഖത്തര്‍ ബിസിനസ് കൗണ്‍സില്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബറകത്ത് അഭിപ്രായപ്പെട്ടു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ ഖത്തര്‍ നടപ്പിലാക്കിയ സംവിധാനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഈ അനുഭവങ്ങളില്‍ നിന്ന് യുഎസിന് വലിയ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മികച്ച ലോകകപ്പ് സംഘാടനത്തിന് ഖത്തറിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും നേരത്തെ രംഗത്തെത്തിയിരുന്നു. 'അവിശ്വസനീയമായ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ഖത്തറിന് അഭിനന്ദനങ്ങള്‍'-എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക